മോണ്ടിവിദേയോ
ഉറുഗ്വായ് മുൻ പ്രസിഡന്റ് ഡോ. തബാരെ റമോൺ വാസ്‌ക്വെസ് റൊസാസ്(80) അന്തരിച്ചു. ഉറുഗ്വായിലെ രണ്ട് കക്ഷി സമ്പ്രദായം പൊളിച്ച് 2005ൽ ആദ്യ ഇടതുപക്ഷ പ്രസിഡന്റായ വാസ്‌ക്വെസ് പിന്നീട് ഒരുവട്ടം കൂടി പ്രസിഡന്റായി. അർബുദ ചികിത്സാ വിദഗ്‌ധനായിരുന്ന അദ്ദേഹം ആദ്യവട്ടം പ്രസിഡന്റായപ്പോഴും രോഗികൾക്കായി ഒരുദിവസം നീക്കിവച്ചിരുന്നു. രാജ്യത്ത് മൂന്ന് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു.
മോണ്ടിവിദേയോയിൽ ഒരു തൊഴിലാളിയുടെ മകനായി തകരക്കൂരയിൽ ജനിച്ച വാസ്‌ക്വെസ് പത്രവിതരണം, മരപ്പണി തുടങ്ങിയവ ചെയ്‌താണ് വൈദ്യശാസ്‌ത്രബിരുദം വരെ നേടിയത്. മികച്ച ഫുട്‌ബോൾ കളിക്കാരനുമായിരുന്ന വാസ്‌ക്വെസ് നയിച്ച ക്ലബ് ദേശീയ ടൂർണമെന്റിൽ ജേതാക്കളായിട്ടുണ്ട്.
ഡോക്ടറായി ആറുവർഷത്തെ സേവനത്തിനിടെ പിതാവും ഒരു സഹോദരിയും സഹോദരനും അർബുദത്തിനിരയാകുന്നത് കണ്ടാണ് അതിന്റെ ചികിത്സയിലേക്ക് തിരിഞ്ഞത്. 1989ൽ മോണ്ടിവിദേയോ മേയറായി. 2005ൽ സോഷ്യലിസ്‌റ്റുകളും ക്രിസ്‌ത്യൻ ഡെമോക്രാറ്റുകളും കമ്യൂണിസ്‌റ്റുകാരും മുൻ സായുധ പോരാളികളും അടങ്ങിയ വിശാല മുന്നണിയുടെ സ്ഥാനാർഥിയായി മത്സരിച്ച് പ്രസിഡന്റായി. ഉറുഗ്വായ് നിയമമനുസരിച്ച് ഒരാൾക്ക് തുടർച്ചയായി രണ്ടുവട്ടം പ്രസിഡന്റാകാൻ കഴിയാത്തതിനാൽ 2010ൽ ഇദ്ദേഹത്തിന്റെ പിൻഗാമിയായി മുൻ ഒളിപ്പോരാളി ഹോസെ മുജിക്ക പ്രസിഡന്റായി. 2015ൽ വാസ്‌ക്വെസ് വീണ്ടും പ്രസിഡന്റായി. കഴിഞ്ഞവർഷം ശ്വാസകോശ അർബുദം സ്ഥിരീകരിച്ച അദ്ദേഹം ചികിത്സയിലായിരുന്നു. കഴിഞ്ഞമാർച്ചിലാണ് അധികാരം ഒഴിഞ്ഞത്. ഭാര്യ മരിയ ഓസിലിയാദോര ദെൽഗാദോ കഴിഞ്ഞവർഷം മരിച്ചു. ഒരു ദത്തുപുത്രനടക്കം മൂന്ന് മക്കളാണ് ഇവർക്കുള്ളത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..