08 December Tuesday
പോളിങ്‌ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിൽ

നിർഭയം പോകാം...വോട്ടുചെയ്യാം ; അഞ്ച്‌ ജില്ല ഇന്ന് പോളിങ്‌ ബൂത്തിലേക്ക്‌

വെബ് ഡെസ്‌ക്‌Updated: Monday Dec 7, 2020


കേരളത്തിലെ അഞ്ച്‌ ജില്ലയാണ് ചൊവ്വാഴ്ച പോളിങ്‌ ബൂത്തിലേക്ക്‌ പോകുന്നത്‌. കോവിഡ്‌ സാഹചര്യത്തെ തുടർന്ന്‌ ബൂത്തുകളിലെ  മുന്നൊരുക്കം  തിങ്കളാഴ്ച പൂർത്തിയാക്കി. പൂർണമായും കോവിഡ്‌ മാനദണ്ഡം പാലിച്ചാണ്‌  വോട്ടിങ്‌.  ബൂത്തുകൾ അണുവിമുക്തമാക്കുകയും ഉദ്യോഗസ്ഥർക്കുള്ള സുരക്ഷാ ഉപകരണങ്ങൾ കൈമാറുകയും ചെയ്‌തു. 9.1 ലക്ഷം എൻ 95 മാസ്‌ക്‌, ആറ് ലക്ഷം കൈയുറ, 2.22 ലക്ഷം ഫെയ്‌സ് ഷീൽഡ്‌, പുനരുപയോഗിക്കാൻ കഴിയുന്ന 3000 ഫെയ്‌സ് ഷീൽഡ്‌ എന്നിവയാണ്‌ ഉദ്യോഗസ്ഥർക്ക്‌‌ കൈമാറിയത്‌. വോട്ടർമാർക്കായി 2.8 ലക്ഷം ലിറ്റർ സാനിറ്റൈസറാണ്‌  സജ്ജീകരിച്ചത്‌‌.

വോട്ട്‌ ചെയ്യുന്നതിന്‌ മുമ്പും ശേഷവും കൈകൾ അണുവിമുക്തമാക്കണം. രാവിലെ ഏഴുമുതൽ വൈകിട്ട്‌ ആറുവരെയാണ്‌ വോട്ടെടുപ്പ്‌. തിങ്കളാഴ്ച വൈകിട്ടോടെ കോവിഡ്‌ സ്ഥിരീകരിച്ചവർക്കും ക്വാറന്റൈനിൽ ഉള്ളവർക്കും തപാൽ വോട്ടു ചെയ്യാം‌. അല്ലാത്തവർക്ക്‌ അവസാന മണിക്കൂറിൽ നേരിട്ടെത്തി വോട്ട്‌ ചെയ്യാം. ഈ സമയം പോളിങ്‌ ഉദ്യോഗസ്ഥർ പിപിഇ കിറ്റ്‌ ധരിക്കും. ഒരു പോളിങ്‌ സ്റ്റേഷനിൽ നാല് ഉദ്യോഗസ്ഥരും ഒരു അസിസ്റ്റന്റും പൊലീസ് ഉദ്യോഗസ്ഥനും ഉണ്ടാകും. വോട്ടുചെയ്യാൻ പോകുന്നവർ സാനിറ്റൈസറും പേനയും കൈയിൽ കരുതണം.


 

കോവിഡ് ബാധിതരുടെ വോട്ട്‌ ഇങ്ങനെ
കോവിഡ് ബാധിതർക്കും നിരീക്ഷണത്തിൽ കഴിയുന്നവർക്കും വോട്ട്‌ ചെയ്യാൻ വിപുലമായ സൗകര്യം. തിങ്കളാഴ്‌ച പകൽ മൂന്നിനുള്ളിൽ സർട്ടിഫൈഡ് ലിസ്റ്റിൽ ചേർക്കപ്പെട്ട എല്ലാവർക്കും പോസ്റ്റൽ ബാലറ്റ് തപാൽ മുഖേനയോ നേരിട്ടോ എത്തിക്കും.

പകൽ മൂന്നിനുശേഷവും ചൊവ്വാഴ്‌ച വോട്ടെടുപ്പ് അവസാനിക്കുന്നതുവരെയും കോവിഡ്‌ സ്ഥിരീകരിച്ചവർക്ക്‌ ബൂത്തിലെത്തി വോട്ട് ചെയ്യാം. അവർ ചൊവ്വാഴ്‌ച വൈകിട്ട് ആറിനുമുമ്പ്‌ ബൂത്തിലെത്തണം. ക്യൂവിലുള്ള എല്ലാ വോട്ടർമാരും വോട്ട് ചെയ്‌തശേഷം ഇവരെ വോട്ട് ചെയ്യാൻ അനുവദിക്കും. പിപിഇ കിറ്റ് ധരിച്ച്‌‌ എത്തണം. പ്രത്യേകം നാമനിർദേശം ചെയ്യപ്പെട്ട ഹെൽത്ത് ഓഫീസറുടെ സാക്ഷ്യപത്രം നിർബന്ധമാണ്. ഇവർ പോളിങ് സ്‌റ്റേഷനിൽ കയറുംമുമ്പ്‌ പോളിങ് ഉദ്യോഗസ്ഥരും ഏജന്റുമാരും നിർബന്ധമായും പിപിഇ കിറ്റ് ധരിക്കണം.

രണ്ടാംഘട്ടം: പ്രചാരണം ഇന്ന്‌ അവസാനിക്കും
വ്യാഴാഴ്ച  രണ്ടാംഘട്ട വോട്ടെടുപ്പ്‌ നടക്കുന്ന കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്‌, വയനാട്‌ ജില്ലകളിൽ ചൊവ്വാഴ്ച വൈകിട്ട്‌ ആറോടെ പരസ്യപ്രചാരണം അവസാനിക്കും.  കൊട്ടിക്കലാശമില്ലാതെ കോവിഡ്‌ മാനദണ്ഡം പാലിച്ചാണ്‌ പ്രചാരണസമാപനം. അഞ്ച്‌ ജില്ലയിലായി 28,151 സ്ഥാനാർഥികളാണ്‌ മത്സരരംഗത്തുള്ളത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top