സ്വന്തം ലേഖകൻ
വിവിധ കർഷക സംഘടനകൾ ചൊവ്വാഴ്‌ച ആഹ്വാനംചെയ്‌ത ഭാരത്‌ഹർത്താലിന് ഐക്യദാർഢ്യമായി സംസ്ഥാനത്ത് കർഷകർ പ്രതിഷേധം സംഘടിപ്പിക്കും. തദ്ദേശ തെരഞ്ഞെടുപ്പിനെ ബാധിക്കാത്ത വിധത്തിലാകും പരിപാടികൾ. ചൊവ്വാഴ്‌ച തെരഞ്ഞെടുപ്പ് നടക്കാത്ത ജില്ലകളിലെ പ്രധാന കേന്ദ്രസർക്കാർ ഓഫീസുകിലേക്ക് കർഷകർ മാർച്ച് സംഘടിപ്പിക്കും.
മൂന്ന് കാർഷികനിയമവും വൈദ്യുതിബില്ലും പിൻവലിക്കാനും സ്വാമിനാഥൻ കമീഷൻ ശുപാർശപ്രകാരമുള്ള താങ്ങുവില പ്രഖ്യാപിക്കാനും കേന്ദ്ര സർക്കാർ തയ്യാറാകാത്തതിൽ പ്രതിഷേധിച്ചാണ് ഭാരത് ഹർത്താൽ. പ്രധാനമന്ത്രിയുടെയും അംബാനി, അദാനിമാരുടെയും കോലം കത്തിച്ചും പ്രതിഷേധം നടത്തുമെന്ന് സംസ്ഥാനത്തെ സംയുക്ത കർഷകസമിതി ചെയർമാൻ സത്യൻ മൊകേരി, കൺവീനർ കെ എൻ ബാലഗോപാൽ എന്നിവർ പറഞ്ഞു. കർഷക സമരസമിതി ആഹ്വാനംചെയ്ത ഹർത്താലിന് സംസ്ഥാനത്തെ ട്രേഡ് യൂണിയൻ സംയുക്തസമിതിയും ഐക്യദാർഢ്യം പ്രഖ്യാപിച്ചിട്ടുണ്ട്. വോട്ടെടുപ്പില്ലാത്ത ജില്ലകളിൽ അനുയോജ്യമായ രീതിയിലുള്ള ഐക്യദാർഢ്യ പരിപാടികൾ തൊഴിലാളികൾ സംഘടിപ്പിക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..