05 December Saturday

നിക്കാഹിനെത്തിയ വരനെയും സംഘത്തെയും ആക്രമിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Dec 5, 2020


കൊയിലാണ്ടി
നിക്കാഹിനെത്തിയ വരന്റെയും സംഘത്തിന്റെയും കാര്‍ തടഞ്ഞുനിർത്തി ആക്രമിച്ചു. കീഴരിയൂര്‍ കണ്ണോത്ത് വ്യാഴാഴ്ച വൈകിട്ടായിരുന്നു സംഭവം. വധുവിന്റെ അമ്മാവന്മാരടക്കമുള്ളവരാണ് അക്രമം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. നടേരി മഞ്ഞളാട്ട് കുന്നുമ്മല്‍ കിടഞ്ഞിയില്‍ മീത്തല്‍ കുഞ്ഞിമുഹമ്മദിന്റെ മകന്‍ മുഹമ്മദ് സാലിഹി(29)ന്റെ നിക്കാഹിനോടനുബന്ധിച്ചായിരുന്നു സംഭവം. മുഹമ്മദ് സാലിഹിന്റേത് പ്രണയ വിവാഹമായിരുന്നു. രണ്ട് മാസം മുമ്പ് കീഴരിയൂര്‍ സ്വദേശിയായ പെണ്‍കുട്ടിയുമായി മുഹമ്മദ് സാലിഹിന്റെ രജിസ്റ്റര്‍ വിവാഹം നടന്നിരുന്നു. തുടര്‍ന്ന് ബന്ധുക്കളുടെ സമ്മതപ്രകാരം മതാചാര പ്രകാരമുള്ള നിക്കാഹ് നടത്തുന്നതിനാണ് വരനും സംഘവും കീഴരിയൂരിലെത്തിയത്. സമീപത്തെ മദ്രസ്സയില്‍ നിക്കാഹ് നടത്താനായിരുന്നു നിശ്ചയിച്ചിരുന്നത്. വരനും സംഘവും സഞ്ചരിച്ച കാര്‍ കണ്ണോത്ത് ഭാഗത്തെത്തിയപ്പോള്‍ ആറംഗ സംഘം ഇവരെ തടഞ്ഞുനിര്‍ത്തി ആക്രമിക്കുകയായിരുന്നു. വടിവാള്‍ ഉപയോഗിച്ച് കാറിന്റെ ചില്ലുകള്‍ അടിച്ചു തകര്‍ത്ത ശേഷം വരനെ ആക്രമിക്കാനും ശ്രമമുണ്ടായി. കാര്‍ അതിവേഗം ഓടിച്ചു പോയതിനാലാണ് രക്ഷപ്പെട്ടതെന്ന്‌ ബന്ധുക്കള്‍ പറഞ്ഞു.

മുഹമ്മദ് സാലിഹിനും സുഹൃത്തുക്കളായ മുഹമ്മദ് ഷാഫി(29), ഷബീര്‍(28) എന്നിവര്‍ക്കും പരിക്കേറ്റു.  ഇവര്‍ കൊയിലാണ്ടി താലൂക്ക്‌ ആശുപത്രിയില്‍ ചികിത്സതേടി. നേരത്തെ പെണ്‍കുട്ടി ഒളിച്ചോടി സാലിഹിന്റെ വീട്ടിലെത്തിയപ്പോള്‍ കുട്ടിയുടെ ബന്ധുക്കള്‍ വീടാക്രമിച്ച് പെണ്‍കുട്ടിയെ കടത്തി കൊണ്ടുപോയിരുന്നു. തുടര്‍ന്ന് വീണ്ടും പെണ്‍കുട്ടി വരന്റെ വീട്ടിലെത്തി താമസമാക്കുകയും  ഇതോടെ ഇരു കൂട്ടരുടെയും ബന്ധുക്കള്‍ സംസാരിച്ച് മതാചാര പ്രകാരം വിവാഹം നടത്തിക്കൊടുക്കാന്‍ തീരുമാനിക്കുകയുമായിരുന്നു.

സംഭവത്തിൽ കൊയിലാണ്ടി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായി സിഐ കെ സി സുഭാഷ് ബാബു പറഞ്ഞു. ആറ് പേരാണ് അക്രമം നടത്തിയതെന്നാണ് പ്രാഥമിക വിവരം.  ഇതില്‍ രണ്ട് പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. പ്രതികള്‍ ഒളിവിലാണ്.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top