കൊച്ചി
ബലാത്സംഗ കേസിൽ ഹൈക്കോടതി നിർദേശത്തിനനുസൃതമായ ജാമ്യാപേക്ഷ പരിഗണിക്കുന്നതിൽ വീഴ്ച വരുത്തിയ മജിസ്‌ട്രേട്ടിന്റെ നടപടിയിൽ ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണൻ അതൃപ്തി രേഖപ്പെടുത്തി. ഭർത്താവിനെ ജയിലിൽനിന്ന് മോചിപ്പിക്കാൻ സഹായിച്ചശേഷം പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയിൽ, റിമാൻഡിൽ കഴിയുന്ന പ്രതി അടൂർ സ്വദേശി അബ്ദുൽ റഹീമിന്റെ ജാമ്യാപേക്ഷയാണ് കോടതി പരിഗണിച്ചത്.
മേൽക്കോടതിയുടെ നിർദേശം പാലിക്കാൻ കഴിയുന്നില്ലെങ്കിൽ അക്കാര്യം മജിസ്‌ട്രേട്ടിന്റെ ഉത്തരവിൽ പരാമർശിക്കണമെന്നും കോടതി വ്യക്തമാക്കി. ഹൈക്കോടതി നിർദേശപ്രകാരം പ്രതി അന്വേഷണ ഉദ്യോഗസ്ഥന്റെ ചോദ്യം ചെയ്യലിന് എത്തിയശേഷം മജിസ്‌ട്രേട്ടിനു മുമ്പാകെ ഹാജരാക്കുമ്പോൾ ജാമ്യാപേക്ഷയിൽ അന്നുതന്നെ ഉത്തരവ് പുറപ്പെടുവിക്കണമെന്നാണ് ഹൈക്കോടതി നിർദേശം.
എന്നാൽ, ഹൈക്കോടതി ഉത്തരവ് പാലിക്കാതെ മജിസ്‌ട്രേട്ട് രണ്ടുതവണ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റിവച്ചതായി പ്രതിഭാഗം കോടതിയിൽ ബോധിപ്പിച്ചു. മജിസ്‌ട്രേട്ടിന്റെ നടപടി ഗൗരവമുള്ളതാണെന്നും ഇക്കാര്യത്തിൽ കീഴ്‌ക്കോടതികളുടെ ചുമതലയുള്ള രജിസ്ട്രാർ ഇടപെട്ട് നിയമാനുസൃതം നടപടി സ്വീകരിക്കണമെന്നും കോടതി നിർദേശിച്ചൂ. പ്രതിക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..