തിരുവനന്തപുരം> തിരുവനന്തപുരത്ത് പ്രവര്‍ത്തിക്കുന്ന രാജീവ് ഗാന്ധി ബയോടെക്‌നോളജി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പുതിയ കാമ്പസിന് ആര്‍എസ് എസ് മേധാവിയായിരുന്ന ഗോള്‍വാള്‍ക്കറുടെ പേരു നല്‍കുന്നത് അത്യന്തം പ്രതിഷേധകരമാണെന്ന് പുരോഗമന കലാസാഹിത്യ സംഘം. യുക്തിചിന്തയുടേയും ശാസ്ത്രാവബോധത്തിന്റെ ആരോഗ്യ, വിദ്യാഭ്യാസ പുരോഗതിയുടെയും കൊടി പാറിച്ചു നില്‍ക്കുന്ന നവോത്ഥാന കേരളത്തെ അപമാനിക്കാനുള്ള സംഘപരിവാര്‍ നീക്കമാണ് കേന്ദ്രസര്‍ക്കാരിനെ ഉപയോഗിച്ച് നടപ്പാക്കുന്നത്.
കേരളത്തോടും മലയാളികളോടും ഉത്തരേന്ത്യന്‍ മതരാഷ്ട്രവാദികള്‍ക്കുള്ള ശത്രുതയും വൈരാഗ്യവും പ്രസിദ്ധമാണ്. സംസ്ഥാനത്തിന്റെ മുന്നോട്ടുള്ള കുതിപ്പിനെ തകിടം മറിക്കാന്‍ ബി.ജെ.പി.സര്‍ക്കാര്‍ നിരന്തരം ശ്രമിക്കുന്നു.ശാസ്ത്രചിന്തക്കും ജനാധിപത്യത്തിനും നേര്‍ എതിര്‍ദിശയിലേക്ക് സഞ്ചരിച്ച ഒരു മതഭീകരനാണ് ഗോള്‍വാള്‍ക്കര്‍.
ദളിത് പിന്നാക്ക ജനവിഭാഗങ്ങള്‍ക്ക് മേലുള്ള സവര്‍ണ്ണ ബ്രാഹ്മണ മേധാവിത്തത്തെ പരസ്യമായി ന്യയീകരിച്ചയാളാണ്. നിരവധി വര്‍ഗ്ഗീയ ലഹളകളുടേയും ദളിതവേട്ടയുടേയും ആസൂത്രകന്‍. ഇങ്ങനെയൊരാളുടെ നാമം പേറി നില്‍ക്കാന്‍ മാത്രം ഒരു ശാസ്ത്ര ഗവേഷക കേന്ദ്രം എന്തു കുറ്റമാണ് ചെയ്തതെന്ന് മനസിലാവുന്നില്ല.
ബി.ജെ.പി സര്‍ക്കാരിന്റെ ദുഷിച്ച നീക്കത്തിനെതിരെ പ്രതികരിക്കാന്‍ മുഴുവന്‍ സാംസ്‌കാരിക പ്രവര്‍ത്തകരും മുന്നോട്ടു വരണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. കാമ്പസിന് ഗോള്‍വാള്‍ക്കറുടെ പേരു നല്‍കാനുള്ള ദുഷിച്ച നീക്കത്തില്‍ നിന്ന് പിന്മാറണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് സംഘം ആവശ്യപ്പെടുന്നുവെന്നും പുകസ പ്രസ്താവനയില്‍ വ്യക്തമാക്കി
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..