ടൂറിൻ
ക്രിസ്‌റ്റ്യാനോ റൊണാൾഡോ ഗോളടിയിൽ കുതിക്കുന്നു. കളിജീവിതത്തിൽ 750 ഗോൾ ഈ പോർച്ചുഗീസുകാരൻ പൂർത്തിയാക്കി. ചാമ്പ്യൻസ് ലീഗിൽ ഡൈനാമോ കീവിനെതിരായ കളിയിലായിരുന്നു റൊണാൾഡോയുടെ നേട്ടം. കളിയിൽ 3–-0ന് യുവന്റസ് ജയം നേടി. മത്സരം നിയന്ത്രിച്ച സ്‌റ്റെഫാനി ഫ്രാപ്പാർട്ട് ചാമ്പ്യൻസ് ലീഗിലെ ആദ്യ വനിതാ റഫറിയുമായി.
കളിയുടെ രണ്ടാംപകുതിയിലായിരുന്നു റൊണാൾഡോയുടെ ഗോൾ. അൽവാരോ മൊറാട്ടയാണ് അവസരമൊരുക്കിയത്. മൊറാട്ട ഒരു ഗോളുമടിച്ചു. ഫെഡെറികോ ചിയെസാണ് മറ്റൊരു ഗോൾ സ്‌കോറർ.
750 ഗോൾ, 750 മനോഹര നിമിഷങ്ങളാണ്. ആരാധകരുടെ പുഞ്ചിരികളാണ്–- മത്സരശേഷം റൊണാൾഡോ കുറിച്ചു. അടുത്ത ലക്ഷ്യം 800 ഗോളാണെന്നും ഈ മുപ്പത്തഞ്ചുകാരൻ പ്രതികരിച്ചു.2002–-03ലായിരുന്നു റൊണാൾഡോയുടെ ഗോളടി തുടക്കം. ഏറ്റവും കൂടുതൽ ഗോൾ നേടിയത് സ്‌പാനിഷ് ക്ലബ് റയൽ മാഡ്രിഡിനുവേണ്ടി–-450.
നിലവിൽ കളിക്കുന്നവരിൽ ബാഴ്‌സലോണ താരം ലയണൽ മെസി മാത്രമാണ് റൊണാൾഡോയ്‌ക്ക് അരികിലുള്ളത്. മെസിക്ക് 712 ഗോളുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..