02 December Wednesday

പ്ലാസ്‌മ ചികിത്സ പുതിയ മാർഗനിർദേശമായി ; സ്വീകരിക്കുന്നയാൾക്ക്‌ ആന്റിബോഡി ഇല്ലെന്ന്‌ ഉറപ്പാക്കും

അഞ്‌ജലി ഗംഗUpdated: Tuesday Dec 1, 2020



തിരുവനന്തപുരം
സംസ്ഥാനത്തെ കോവിഡ്‌ ചികിത്സയ്ക്കായുള്ള  കോൺവലന്റ്‌ പ്ലാസ്‌മ  തെറാപ്പിയുടെ മാർഗനിർദേശം പുതുക്കി ആരോഗ്യവകുപ്പ്‌ ഉത്തരവിറക്കി. ഇനിമുതൽ നിർദിഷ്‌ട അളവിൽ ആന്റിബോഡി ഉള്ളവരിൽനിന്ന്‌ മാത്രമാകും പ്ലാസ്‌മ സ്വീകരിക്കുക. പ്ലാസ്‌മ സ്വീകരിക്കുന്ന ആൾക്ക് ആന്റിബോഡി ഇല്ലെന്നും ഉറപ്പുവരുത്തും.  പുതിയ ശാസ്ത്രീയപഠനങ്ങളുടെ അടിസ്ഥാനത്തിലാണ്‌ മാർഗനിർദേശങ്ങൾ പുതുക്കിയത്‌. 

ചികിത്സ ഇവർക്ക്‌
കോവിഡ് ബാധിച്ച് 10 ദിവസത്തിനുള്ളിൽ ഓക്‌സിജൻ ചികിത്സ ആവശ്യമായി വരുന്ന മിത തീവ്രതയുള്ള രോഗികൾക്കായിരിക്കും  പ്ലാസ്മ തെറാപ്പി നൽകുക. 24 മണിക്കൂറിലെ ഇടവേളയിൽ 200 എംഎൽ വീതം 400 എംഎൽ പ്ലാസ്‌മയാണ്‌ രോഗിക്ക്‌ നൽകുക. രണ്ടാമത്‌ നൽകുന്ന പ്ലാസ്‌മ ആദ്യത്തേതിൽനിന്ന്‌ വ്യത്യസ്‌തമായ ദാതാവിൽനിന്ന്‌ ലഭ്യമാക്കാൻ ശ്രമിക്കും. യോജിക്കുന്ന പ്ലാസ്‌മ ലഭിച്ചില്ലെങ്കിൽ ആദ്യത്തെ ദാതാവിൽനിന്നുതന്നെ പ്ലാസ്‌മ ലഭ്യമാക്കും.

ഇവർക്ക്‌ പ്ലാസ്‌മ ദാനം ചെയ്യാം
18 മുതൽ 65 വരെ പ്രായമുള്ള പുരുഷൻമാർക്കും ഇതുവരെ ഗർഭം ധരിച്ചിട്ടില്ലാത്ത സ്‌ത്രീകൾക്കും പ്ലാസ്‌മ ദാനം ചെയ്യാം.  50 കിലോയ്ക്ക്‌ മുകളിൽ ഭാരമുണ്ടാകണം. 14 ദിവസം രോഗലക്ഷണമില്ലെങ്കിൽ പ്ലാസ്‌മ നൽകാം. കോവിഡ്‌ നെഗറ്റീവ്‌ ആകണമെന്ന്‌ നിർബന്ധമില്ല. എച്ച്‌ഐവി, എച്ച്‌ബിവി, എച്ച്‌സിവി രോഗങ്ങളില്ലെന്ന്‌ ഉറപ്പാക്കണം. കോവിഡിനെ ചെറുക്കാൻ ആവശ്യമായ ആന്റിബോഡിയായ ഐജിജി 1:640, 13 അബ്‌സോർബൻസ്‌ യൂണിറ്റ്‌/എംഎൽ9, ന്യൂട്രൈലൈസിങ്‌ ആന്റിബോഡി 1:80 എന്നീ അളവുകളിൽ  ആന്റിബോഡികളിൽ ഏതെങ്കിലുമൊന്ന്‌ പ്ലാസ്‌മാ ദാതാവിന്‌ ഉണ്ടാകണം.

സ്വീകരിക്കേണ്ടവർ
കോവിഡ്‌ ആദ്യഘട്ടത്തിലുള്ള രോഗികൾക്കും മൂന്നുമുതൽ ഏഴുവരെ രോഗലക്ഷണങ്ങളുള്ളവർക്കും അവരുടെ സമ്മതത്തോടെ പ്ലാസ്‌മ ചികിത്സ നൽകും. രോഗലക്ഷണങ്ങൾ പത്തു ദിവസത്തിൽ കൂടരുത്‌. ദയനീയാവസ്ഥയിലുള്ള രോഗികൾക്ക്‌ പ്ലാസ്‌മ ചികിത്സ നൽകുന്നത്‌ സംബന്ധിച്ചും മാർഗനിർദേശമായി. മിതമായ രോഗലക്ഷണങ്ങളുള്ള രോഗികളെ ചികിത്സിക്കാൻ, മെഡിക്കൽ ബോർഡിൽനിന്നോ സംസ്ഥാന മെഡിക്കൽ ബോർഡിൽനിന്നോ അനുമതി വാങ്ങണം. രോഗിയുടെയോ ബന്ധുവിന്റെയോ അനുവാദത്തോടെ മാത്രമായിരിക്കും ചികിത്സയ്ക്ക്‌ അനുമതി നൽകുക.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top