ന്യൂഡല്‍ഹി > കര്‍ഷക പോരാട്ടത്തിനു മുന്നില്‍ കേന്ദ്രസര്‍ക്കാര്‍ മുട്ടുമടക്കുന്നു. കര്‍ഷകരുടെ പ്രശ്ന പരിഹാരത്തിനായി കേന്ദ്രം വിളിച്ച ചര്‍ച്ചയില്‍ ഏകോപന സമിതി അംഗങ്ങളെയും ക്ഷണിച്ചു. കേന്ദ്രസര്‍ക്കാറിന്റെ പുതിയ തീരുമാനത്തിന് പിന്നാലെ ചര്‍ച്ചയില്‍ പങ്കെടുക്കുമെന്ന് കര്‍ഷക സംഘടനകള്‍ അറിയിച്ചു. വൈകിട്ട് വിജ്ഞാന്‍ ഭവനിലാണ് ചര്‍ച്ച. ചര്‍ച്ചയ്ക്കായി കര്‍ഷക പ്രതിനിധികള്‍ പുറപ്പെട്ടു.
തുടക്കത്തില്‍ സമരത്തോടും കര്‍ഷകരുടെ ആവശ്യത്തോടും മുഖംതിരിച്ച കേന്ദ്രസര്‍ക്കാര്‍ സമരം കൂടുതല്‍ ശക്തമായതോടെ ഗത്യന്തരമില്ലാതെ ചര്‍ച്ചയ്ക്ക് തയ്യാറാവുകയായിരുന്നു. അപ്പോഴും കര്‍ഷക സംഘടനകളെ ഭിന്നിപ്പിച്ച് സമരത്തിന്റെ ശക്തി ചേര്‍ത്താനായിരുന്നു ശ്രമം.
സമരത്തിലുള്ള കര്‍ഷക സംഘടനകളില്‍ ചിലര്‍ക്ക് മാത്രമാണ് ചര്‍ച്ചയ്ക്ക് ക്ഷണം ലഭിച്ചത്. എന്നാല്‍ മുഴുവന്‍ കര്‍ഷക സംഘടനാ പ്രതിനിധികളെയും വിളിച്ച ശേഷം മാത്രമേ ചര്‍ച്ചയുമായി സഹകരിക്കു എന്ന് കര്‍ഷക സംഘടനകള്‍ തീരുമാനമെടുത്തു.
ഇതിനെ തുടര്‍ന്ന് കിസാന്‍ സംഘര്‍ഷ് കോര്‍ഡിനേഷന്‍ കമ്മിറ്റി നേതാക്കള്‍ക്കളെയും ചര്‍ച്ചയിലേക്ക് ക്ഷണിക്കുകയായിരുന്നു. ഹനന്‍മൊള്ള, ശിവകുമാര്‍ കക്കാജി, ഗുര്‍ണാം സിങ് ചുടാനി എന്നിവരെയാണ് ക്ഷണിച്ചത്. ഇതോടെ കര്‍ഷക സംഘടനകള്‍ ചര്‍ച്ചയില്‍ പങ്കെടുക്കാമെന്ന് തീരുമാനിക്കുകയായിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..