30 November Monday

'ഇന്ത്യക്കാര്‍ പത്തൊന്‍പതാം നൂറ്റാണ്ടിലല്ല ജീവിക്കുന്നത്'; ട്രാന്‍സ്‌ജെന്‍ഡറുടെ എന്‍സിസി പ്രവേശനത്തില്‍ കേന്ദ്രത്തിനെതിരെ ഹൈക്കോടതി

വെബ് ഡെസ്‌ക്‌Updated: Monday Nov 30, 2020

കൊച്ചി> ഇന്ത്യക്കാര്‍ പത്തൊന്‍പതാം നൂറ്റാണ്ടിലല്ല ജീവിക്കുന്നതെന്ന് കേന്ദ്ര സര്‍ക്കാര്‍ മനസിലാക്കണമെന്ന് ഹൈക്കോടതി.ട്രാന്‍സ്‌ജെന്‍ഡര്‍ പെണ്‍കുട്ടിയുടെ എന്‍സിസി പ്രവേശനവുമായി ബന്ധപെട്ട കേസിലെ കേന്ദ്ര നിലപാടിലാണ് കോടതിയുടെ പരാമര്‍ശം.

 ലോകം പുരോഗമിക്കുമ്പോള്‍ നിങ്ങള്‍ക്ക് പത്തൊമ്പതാം നൂറ്റാണ്ടില്‍ തുടരാനാവില്ലെന്ന് ജസ്റ്റീസ് ദേവന്‍ രാമചന്ദ്രന്‍ ചൂണ്ടിക്കാട്ടി. ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന് എന്‍സി സി യില്‍ ചേരാന്‍ ചട്ടങ്ങള്‍ അനുവദിക്കുന്നില്ല എന്ന കേന്ദ്ര നിലപാടിനെതിരെയാണ് കോടതിയുടെ പരാമര്‍ശം.

 ട്രാന്‍സ്‌ജെന്‍ഡേഴ്‌സും മനുഷ്യാരാണന്ന് ഓര്‍മിപ്പിച്ച കോടതി കേന്ദ്ര നിലപാടില്‍ കടുത്ത അതൃപ്തി രേഖപ്പെടുത്തി. ഹര്‍ജിക്കാരി ട്രാന്‍സ്‌ജെന്‍ഡര്‍ ക്വാട്ടയിലാണ് കോളേജ് പ്രവേശനം നേടിയതെന്ന തടസവാദം എന്‍സിസി ഉന്നയിച്ചതിനെയും കോടതി വിമര്‍ശിച്ചു.

പെണ്‍കുട്ടി എന്ന നിലയിലാണ് പ്രവേശനം നേടിയതെന്ന് ഹര്‍ജിക്കാരി തന്നെ പറയുമ്പോള്‍ അംഗീകരിക്കാന്‍  എന്താണ് തടസമെന്നും കോടതി ചോദിച്ചു.കേന്ദ്ര സര്‍ക്കാര്‍ നിലപാട് നിര്‍ഭാഗ്യകരമാണ്.

പുരോഗമന സര്‍ക്കാരില്‍ നിന്ന് ഈ സമീപനമല്ല വേണ്ടത്. ഹര്‍ജിക്കാരിക്ക് പ്രവേശനം നല്‍കാന്‍ കേന്ദ്ര സര്‍ക്കാരിന് ചട്ടങ്ങള്‍ ഭേദഗതി ചെയ്യാവുന്നതേയുള്ളു എന്നും കോടതി അഭിപ്രായപ്പെട്ടു.

വിവേചനം ഇല്ലെന്നും എതിര്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സമയം വേണമെന്നും എന്‍സിസി ആവശ്യപ്പെട്ടു. നിലപാടറിയിക്കാന്‍ പ്രതിരോധ മന്ത്രാലയവും സമയം തേടി. ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തില്‍
പ്രവേശനം ലഭിച്ച തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ് വിദ്യാര്‍ത്ഥിനി ഹിന ഹനീഫ
സമര്‍പ്പിച്ച ഹര്‍ജിയാണ് കോടതിയുടെ  പരിഗണനയിലുള്ളത്.

എന്‍സിസി യില്‍ ചേരാന്‍ അപേക്ഷ നല്‍കിയെങ്കിലും അവസരം നിഷേധിച്ചെന്നാണ് പരാതി. കേസ് തീരും വരെ പ്രവേശന നടപടികള്‍ നീട്ടിയതായി എന്‍സിസി അറിയിച്ചു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top