അവയവമാറ്റ ശസ്‌ത്രക്രിയയ്‌ക്ക് വിധേയരായവർക്കുള്ള ജീവൻരക്ഷാ മരുന്നുകൾ വിജയകരമായി ഉൽപ്പാദിപ്പിച്ച് കെഎസ്‌ഡിപി. മാറ്റിവച്ച അവയവം ശരീരം തിരസ്‌കരിക്കാതിരിക്കാനുള്ള അസത്തിയോപ്രൈൻ, ട്രാക്കോലിമസ് എന്നിവയാണ് കലവൂരിലെ പ്ലാൻിൽ തയ്യാറാക്കിയത്. സെൻട്രൽ ഡ്രഗ്സ് സ്‌റ്റാൻഡേർഡ് ഓർഗനൈസേഷനിലെ വിദഗ്‌ധർ കഴിഞ്ഞ ദിവസം മരുന്നുകൾ പരിശോധിച്ചു. ഉൽപ്പാദനത്തിലും ഗുണനിലവാരത്തിലും സംതൃപ്തി രേഖപ്പെടുത്തിയ ഇവർ ഈ മരുന്നുകൾ മനുഷ്യനിൽ പരിശോധിക്കാനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചാണ് മടങ്ങിയത്.അവയവം മാറ്റിവെച്ചവർ ജീവിതകാലം മുഴുവൻ കഴിക്കേണ്ട മരുന്നുകളാണിത്. പൊതുവിപണിയുടെ ആറിലൊന്ന് വിലയ്‌ക്ക് ഇവ നൽകുമെന്ന് എം ഡി എസ് ശ്യാമള അറിയിച്ചു. പ്രതിവർഷം അയ്യായിരം പേർ 32 കോടി രൂപയ്‌ക്കാണ് ഇപ്പോൾ ഈ മരുന്ന് വാങ്ങുന്നത്. എന്നാൽ ഇത് കെഎസ്‌ഡിപിയിൽ നിന്നാകുമ്പോൾ 5.2 കോടി രൂപ മതിയാകും. ഇതിൽ 13 ഇനം മരുന്നുകളിൽ ഒമ്പതും കലവൂരിൽ നിർമിക്കും.
പൂർണതോതിൽ പ്രവർത്തനസജ്ജമാകുന്നതോടെ പ്ലാന്റിൽ നിന്ന് വർഷത്തിൽ 181 കോടി ടാബ്‍ലറ്റും 5.03 കോടി ക്യാപ്‌സൂളുകളും 1.08 കോടി യൂണിറ്റ് ലിക്വിഡും ഉൽപ്പാദിപ്പിക്കാനാകും. പ്ലാന്റ് സ്ഥാപിക്കാനും മരുന്ന് നിർമാണത്തിനും 10 കോടി രൂപയാണ് പ്രത്യേക സഹായമായി സർക്കാർ നൽകിയത്. ബജറ്റിൽ വകയിരുത്തിയ 38.5 കോടിക്കു പുറമേ നേരത്തെ സർക്കാർ അനുവദിച്ച 2.5 കോടിയും ഇതിനുപയോഗിച്ചു. കൂടാതെ കെഎസ്‌ഡിപി തനതായി 1.87 കോടിയും കണ്ടെത്തി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..