നിലമ്പൂർ
രാഹുൽ ഗാന്ധി എംപി നൽകിയ ഭക്ഷ്യകിറ്റ് പ്രളയദുരിതബാധിതർക്ക് നൽകാതെ പൂഴ്‌ത്തിവച്ചതിനെതിരെ കോൺഗ്രസിൽ തർക്കം രൂക്ഷം. എ ഗ്രൂപ്പുകാരനായ ഡിസിസി പ്രസിഡന്റ് വി വി പ്രകാശിന്റെ പക്ഷക്കാരായ നേതാക്കൾ ആര്യാടൻ ഷൗക്കത്ത് പക്ഷത്തിനെതിരെ ശക്തമായി രംഗത്തുവന്നു. രൂക്ഷമായ ഭാഷയിലാണ് വി വി പ്രകാശ് പ്രതികരിച്ചത്. സംഭവത്തിനുത്തരവാദി ആരായാലും കർശന നടപടി സ്വീകരിക്കുമെന്നാണ് അദ്ദേഹം പറഞ്ഞത്.
സംഭവം കോൺഗ്രസിന് അപമാനമുണ്ടാക്കിയെന്ന് ആരോപിച്ച് ഐ ഗ്രൂപ്പ് വിഭാഗക്കാരായ സേവ് കോൺഗ്രസ് പ്രവർത്തകരും രംഗത്തെത്തി. എ ഗ്രൂപ്പുകാരായ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് എ ഗോപിനാഥിനും മുനിസിപ്പൽ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് പാലോളി മെഹബൂബിനും ഉത്തരവാദിത്വത്തിൽനിന്ന് ഒളിച്ചോടാനാവില്ലെന്ന് ഇവർ പറഞ്ഞു. രണ്ടുപേരെയും തൽസ്ഥാനത്തുനിന്ന് നീക്കംചെയ്യാൻ കെപിസിസിയോട് ആവശ്യപ്പെട്ടതായി ഐ ഗ്രൂപ്പുകാരായ കെ രജീന്ദ്രബാബു, ഉലവാൻ ബാബു എന്നിവർ പറഞ്ഞു.
യുഡിഎഫ് നഗരസഭാ സ്ഥാനാർഥികളായ ഇവരെ തദ്ദേശ തെരഞ്ഞെടുപ്പിൽ വിജയിപ്പിക്കാൻ പാടില്ലെന്നാണ് ഐ ഗ്രൂപ്പിന്റെ പക്ഷം. ആര്യാടൻ ഷൗക്കത്ത് പക്ഷക്കാരായ എ ഗോപിനാഥിനെതിരെയും പാലോളി മെഹ്ബൂബിനെതിരെയും എ ഗ്രൂപ്പിലെ വി വി പ്രകാശ് പക്ഷക്കാരും രംഗത്തുണ്ട്. ഇരുവരും കോൺഗ്രസിന് അപമാനമുണ്ടാക്കിയെന്ന് വി വി പ്രകാശ് പക്ഷം പറയുന്നു. തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കിറ്റ് പൂഴ്‌ത്തിവയ്പ് പ്രവർത്തകർക്കിടയിലും അവമതിപ്പ് ഉണ്ടാക്കിയിട്ടുണ്ട്. മുസ്ലിംലീഗിനും കിറ്റ് വിവാദത്തിൽ അതൃപ്തിയുണ്ട്. എന്നാൽ മുതിർന്ന നേതാവ് ആര്യാടൻ മുഹമ്മദ് ഇക്കാര്യത്തിൽ ഇതുവരെ പ്രതികരിച്ചിട്ടില്ല. വിവാദം മുറുകുമ്പോഴും ഭക്ഷ്യകിറ്റുകൾ കടമുറിയിൽനിന്ന് മാറ്റാനോ വസ്ത്രങ്ങൾ അടക്കം വിതരണംചെയ്യാനോ കോൺഗ്രസ് ഇതുവരെ തയ്യാറായിട്ടില്ല.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..