കൊൽക്കത്ത
പ്രതിഷേധങ്ങൾ അനുവദിക്കില്ലെന്ന മമത സർക്കാരിന്റെയും തൃണമൂൽ പ്രവർത്തകരുടെയും അടിച്ചമർത്തൽ നേരിട്ട് അഖിലേന്ത്യാ പണിമുടക്ക് ബംഗാളിൽ പൂർണ ബന്ദായി. തൃണമൂൽ, ബിജെപി അക്രമത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. ബാരസാത്ത്, ദുർഗാപുർ, ബാരക്പുർ, ബൾഗേറിയ എന്നിവിടങ്ങളിൽ റോഡ് ഉപരോധിച്ച സമരക്കാരെ പൊലീസ് ലാത്തികൊണ്ടടിച്ചു. സംസ്ഥാനത്ത് നിരവധിപേരെ അറസ്‌റ്റുചെയ്തു.
വ്യവസായ മേഖലകളിലും കൽക്കരി ഖനികളിലും ബഹുഭൂരിപക്ഷം തൊഴിലാളികളും പണിമുടക്കി. ചായത്തോട്ടങ്ങളും ചണമില്ലുകളും പ്രവർത്തിച്ചില്ല. ട്രെയിൻ സർവീസ് മുടങ്ങി. സ്വകാര്യ വാഹനങ്ങൾ നിരത്തിലിറങ്ങിയില്ല. ബാങ്കുകളും സ്വാകാര്യ സ്ഥാപനങ്ങളും കടകമ്പോളങ്ങളും പൂർണമായി അടഞ്ഞു കിടന്നു.
സിപിഐ എമ്മും ഇടതുമുന്നണിയും പണിമുടക്കിന് പൂർണ പന്തുണ നൽകി. കോൺഗ്രസും സജീവ പങ്കാളിയായി. പണിമുടക്കിയ തൊഴിലാളികൾ പ്രകടനവും യോഗവും നടത്തി. കൊൽക്കത്തയിൽ ഇടതുമുന്നണി സംഘടിപ്പിടിച്ച പ്രകടനത്തിന് സിപിഐ എം സംസ്ഥാന സെക്രട്ടറി സൂര്യകാന്ത മിശ്ര, പിബി അംഗം മുഹമ്മദ് സലിം, ഇടതുമുന്നണി ചെയർമാൻ ബിമൻ ബസു തുടങ്ങിയവർ നേതൃത്വംനൽകി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..