27 November Friday

ഡിസംബര്‍ മൂന്നിന് വികസന വിളംബരം; യുഡിഎഫ് അവസരവാദത്തിനും തീവ്ര ഹിന്ദുത്വ രാഷ്ട്രീയത്തിനുമെതിരെ വിപുലമായ പ്രചാരണം: എ വിജയരാഘവന്‍

വെബ് ഡെസ്‌ക്‌Updated: Friday Nov 27, 2020

 തിരുവനന്തപുരം> ദേശവ്യാപകമായി നടന്ന പണിമുടക്ക്  ഇന്ത്യയുടെ സാമൂഹ്യ ജീവിതത്തില്‍ വലിയ രാഷ്ട്രീയ സ്വാധീനമുണ്ടാക്കിയിരിക്കുകയാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന  എ വിജയരാഘവന്‍ പറഞ്ഞു. മോഡി സര്‍ക്കാരിനെതിരായ തീഷ്ണമായ രോഷവും പ്രതിഷേധവുമാണ് തൊഴിലാളികള്‍  പ്രകടിപ്പിച്ചത്‌. സമരത്തില്‍ പങ്കെടുത്തവരോട് സിപിഐ എം ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നുവെന്നും വിജയരാഘവന്‍ പറഞ്ഞു.

 കൃഷിക്കാരുടെ വലിയ ബഹുജന മുന്നേറ്റത്തിന് ഇന്ത്യന്‍ തലസ്ഥാനവും സമീപ പ്രദേശങ്ങളും സാക്ഷ്യം വഹിക്കുകയാണ്. ഭരണകൂടത്തിന്റെ എല്ലാ അടിച്ചമര്‍ത്തലും അതിജീവിച്ചാണ് കര്‍ഷകന്‍ ഡല്‍ഹി ലക്ഷ്യമിട്ട് വന്നുചേര്‍ന്നിരിക്കുന്നത്. കൃഷിക്കാരന്റെ കണ്ണീരൊപ്പുന്നതിന് പകരം കര്‍ഷക വിരുദ്ധ നിലപാടുമായി മുന്നോട്ട് പോകുമെന്നാണ് മോഡി സര്‍ക്കാര്‍ പ്രഖ്യാപിക്കുന്നത്.

 ഇത്തരം അതിക്രമങ്ങള്‍ അത്യന്തം അപലപനീയമാണ്. ഇന്ത്യയിലെ കര്‍ഷകര്‍ ഇതിന്റെ മുന്നില്‍ തോറ്റ് മടങ്ങില്ലെന്നും, എല്ലാവിധ പിന്തുണയും ഐക്യദാര്‍ഢ്യവും പ്രകടിപ്പിക്കണമെന്നും  സിപിഐ എം അഭ്യര്‍ഥിക്കുന്നതായും അദ്ദേഹം പറഞ്ഞു.

 മുന്നണി എന്ന നിലയില്‍ ഐക്യത്തോടെ എല്‍ഡിഎഫ് തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുകയാണ്. പ്രകടന പത്രിക അലങ്കാരത്തിനുള്ളതല്ല എന്ന് ബോധ്യപ്പെടുത്തി അറുന്നൂറില്‍ അഞ്ഞൂറ്റി എഴുപത് കാര്യവും പൂര്‍ത്തീകരിച്ച് ജനങ്ങളിലേക്ക് ചെല്ലുമ്പോള്‍ ആ മുന്‍കൈ സമൂഹം അംഗീകരിക്കുന്നു എന്ന് ബോധ്യപ്പെടുകയാണ്.

കേരള കോണ്‍ഗ്രസ് എം യുഡിഎഫ് വിട്ടതിനെ തുടര്‍ന്ന് കൂടുതല്‍ ദുര്‍ബലപ്പെട്ട യുഡിഎഫിന് അവരുടെ കൈവശമുള്ള നൂറ് കണക്കിന് പഞ്ചായത്തുകളും മുനിസിപ്പാലിറ്റികളും ജില്ലാ പഞ്ചായത്തുകളും നഷ്ടപ്പെടാന്‍ പോവുകയാണ്. ഇടതുപക്ഷത്തിന്റെ വിജയസാധ്യത വര്‍ധിപ്പിച്ച ഒരു ഘടകമാണ് യുഡിഎഫിന്റെ ശിഥിലീകരണം.

യുഡിഎഫ് പുറത്തിറക്കിയ പ്രകടന പത്രികയില്‍ ബിജെപി  എന്ന വാക്ക് തന്നെയില്ല. എല്‍ഡിഎഫ് സര്‍ക്കാരിനെ ആക്ഷേപിക്കുകയും അര്‍ഥരഹിതമായ കാര്യങ്ങള്‍ പറയുകയും ചെയ്യുന്ന നിലയിലാണ് അത് തയ്യാറാക്കിയത്. എന്തുകൊണ്ട് ഇന്നത്തെ ഇന്ത്യയില്‍ ബിജെപി നിലപാടുകള്‍ക്കെതിരായി വലിയ ബഹുജന മുന്നേറ്റം നടക്കുമ്പോള്‍ സംഘപരിവാറിന്റെ പ്രതിലോമതക്കെതിരെ ഒരു വാക്കുച്ചരിക്കാന്‍ യുഡിഎഫ്  ഭയപ്പെടുന്നു എന്ന് വിശദീകരിക്കണം.

 യുഡിഎഫിന്റെ അസ്തിത്വത്തെ ചോദ്യം ചെയ്യുന്ന വിധത്തിലുള്ള പ്രചാര വേലകള്‍  ബിജെപിയില്‍ നിന്നുണ്ടായപ്പോഴെങ്കിലും ഈ നിശബ്ദതയില്‍ നിന്നും പുറത്ത് വരണ്ടെ. ബിജെപിയോട് മൃദുസമീപനമുള്ള കേരളത്തിലെ യുഡിഎഫ് മറുഭാഗത്ത് വെല്‍ഫെയര്‍ പാര്‍ട്ടി , ജമാ അത്തെ ഇസ്ലാമി എന്നിവരുമായി രാഷ്ട്രീയ സഖ്യം ഉണ്ടാക്കുകയാണ്. മുസ്ലിം മത മൗലികതാ വാദത്തിന്  സ്വീകാര്യത നല്‍കുന്ന രാഷ്ട്രീയ നിലപാടിലൂടെ യുഡിഎഫ് ബിജെപിയുടെ  പ്രാകൃത നിലപാടുകള്‍ക്ക് മാന്യത നല്‍കുന്നു.

ആപത്ത് ബോധ്യപ്പെട്ട് തിരുത്തുന്നതിന് പകരം ഏത് ദൂരത്തിലാണ് ഇത് കൊണ്ടുപോകേണ്ടത് എന്ന കാര്യത്തിലാണ് കോണ്‍ഗ്രസിലെ തര്‍ക്കം.   അപകടകരമായ രാഷ്ട്രീയ സഖ്യത്തിലേക്ക് കോണ്‍ഗ്രസ് പോകുന്നു. സങ്കുചിത രാഷ്ട്രീയ ലാഭം നേടാന്‍ നോക്കുന്നു. ഇത്തരം സാഹചര്യത്തില്‍ എല്‍ഡിഎഫിന്റെ നാനാവിധ ഭരണനേട്ടം ജനങ്ങളില്‍ എത്തിക്കാനുള്ള പ്രവര്‍ത്തനത്തില്‍ കരുത്തോടെ മുന്നോട്ട് പോകണം എന്നാണ് തീരുമാനം

 ഡിസംബര്‍ മാസം 3-ാം തീയതി വികസന വിളംബരം എന്ന പരിപാടി ഇടതുപക്ഷ ജനാധിപത്യ മുന്നണി സംസ്ഥാനമാകെ സംഘടിപ്പിക്കും. ഡിസംബര്‍ 5 ന് സംസ്ഥാനത്തെ എല്ലാ വാര്‍ഡിലും എല്‍ഡിഎഫിന്റെ വെബ് റാലി  സംഘടിപ്പിക്കും. 50 ലക്ഷം ആളുകള്‍ ഒരേ സമയത്ത് വെബ് റാലിയില്‍ പങ്കെടുക്കും.  

 വ്യത്യസ്തങ്ങളായ ഓണ്‍ലൈന്‍ സംവിധാനം ലൈവ്  ടെലികാസ്റ്റ് എന്നിവ സംയോജിപ്പിച്ച് മുഖ്യമന്ത്രി ജനങ്ങളോട് കാലിക രാഷ്ട്രീയ നിലപാടും വികസനവും ഭാവികേരളം സംബന്ധിച്ച എല്‍ഡിഎഫിന്റെ പൊതു കാഴ്ചപ്പാടും വിശദീകരിക്കുമെന്നും വിജയരാഘവന്‍  വ്യക്തമാക്കി

യുഡിഎഫിന്റെ അവസരവാദത്തിനും തീവ്ര ഹിന്ദുത്വ രാഷ്ട്രീയത്തിനും വര്‍ഗീയവല്‍ക്കരണത്തിന്റെ പ്രതിലോമതക്കുമെതിരായി അഭിപ്രായ നിര്‍മിതിയിലേക്ക് കാര്യങ്ങളെ നയിക്കുന്ന  വിപുലമായ ആശയ സംവാദത്തിന്റെ കൂടി ഇടമാക്കുക എന്ന കാര്യപരിപാടി എല്‍ഡിഎഫും സിപിഐഎമ്മും ആസൂത്രണം ചെയ്തിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top