ന്യൂഡൽഹി
മോഡി സർക്കാർ വൻകിട കോർപറേറ്റുകൾക്കായി കൊണ്ടുവന്ന തൊഴിൽ ചട്ടങ്ങൾക്കെതിരായി രാജ്യത്തെ ട്രേഡ്‌യൂണിയൻ സംഘടനകൾ ഒറ്റക്കെട്ടായി സമരമുഖത്തേക്ക് നീങ്ങുമ്പോൾ തൊഴിലാളി വഞ്ചനയുമായി സംഘപരിവാർ സംഘടനയായ ബിഎംഎസ്. കോൺഗ്രസ് നേതൃത്വത്തിലുള്ള യുപിഎ സർക്കാരിന്റെ കാലത്ത് ട്രേഡ്‌യൂണിയനുകളുടെ ഐക്യസമരങ്ങളിൽ സജീവമായിരുന്ന ബിഎംഎസ് മോഡി സർക്കാർ അധികാരമേറ്റതുമുതൽ ട്രേഡ്‌യൂണിയൻ കൂട്ടായ്‌മകളിൽനിന്ന് അകന്നു.
മോഡി സർക്കാർ അധികാരമേറ്റശേഷം 2015 മുതൽ ദേശീയതലത്തിൽ അഞ്ച് പണിമുടക്ക് ട്രേഡ്‌യൂണിയനുകൾ നടത്തിയിരുന്നു.ഈ പണിമുടക്കുകളിലൊന്നും ബിഎംഎസ് പങ്കാളിയായില്ല. സർക്കാരിന്റെ തൊഴിലാളിദ്രോഹ നിലപാടുകളെ തുടക്കത്തിൽ വിമർശിച്ച ബിഎംഎസ് പിന്നീട് നിശ്ശബ്‌ദമായി. രാജ്യത്ത് നിലവിലുണ്ടായിരുന്ന 44 തൊഴിൽ നിയമത്തെ നാല് തൊഴിൽ ചട്ടമാക്കി സർക്കാർ ചുരുക്കിയപ്പോഴും ബിഎംഎസിന്റെ പ്രതിഷേധം പ്രസ്‌താവനകളിലൊതുങ്ങി. തൊഴിൽചട്ടങ്ങൾ നിലവിൽ വന്നതോടെ രാജ്യത്തെ 75 ശതമാനത്തോളം തൊഴിലാളികൾക്കും ഇതുവരെ ലഭിച്ചുവന്നിരുന്ന സംരക്ഷണങ്ങളാണ് നഷ്ടമായത്.
അടച്ചിടൽ സൃഷ്ടിച്ച പ്രതിസന്ധിയിൽ കോടിക്കണക്കിനാളുകൾക്ക് തൊഴിൽ നഷ്ടമായി. കോടിക്കണക്കിന് കുടിയേറ്റത്തൊഴിലാളികൾ കാൽനടയായും മറ്റും ഗ്രാമങ്ങളിലേക്ക് മടങ്ങി. ഇവർക്ക് സംരക്ഷണം ഉറപ്പാക്കാനാണ് പ്രതിമാസം 7500 രൂപ സഹായം അടക്കം ട്രേഡ്‌യൂണിയനുകൾ ആവശ്യപ്പെടുന്നത്. ഇക്കാര്യത്തിലും ബിഎംഎസിന് മിണ്ടാട്ടമില്ല.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..