26 November Thursday

ഭൂമിയിലെ നക്ഷത്രം: മറഡോണ കാസ്ട്രോയെപ്പറ്റി

വെബ് ഡെസ്‌ക്‌Updated: Wednesday Nov 25, 2020

ഫിദല്‍ കാസ്ട്രോ മറഡോണയ്ക്ക് പിതൃതുല്യനും വഴികാട്ടിയുമായിരുന്നു. കാസ്ട്രോയുടെ ചരമദിനമായ നവംബര്‍ 25നു തന്നെ മറഡോണയും യാത്രയായി.

"പെട്ടെന്ന് നിര്‍വചിക്കാന്‍ കഴിയാത്ത വൈകാരികത നിറഞ്ഞ ബന്ധമായിരുന്നു ഫിദലും ഞാനും തമ്മില്‍. ഒരു സാധാരണ മനുഷ്യന് ഏറ്റവും വലുത് ദൈവമാണ്. അദ്ദേഹം എനിക്ക് അതിനുമേലെ. അപാര സിദ്ധികളുണ്ടായ മനുഷ്യത്വത്തിന്റെ മഹാവ്യക്ഷമായിരുന്നു ഫിദല്‍. ഒരു കൊടുങ്കാറ്റിനും ഇളക്കാനാവാത്ത ആ നിശ്ചയദാര്‍ഢ്യത്തിനുമുന്നില്‍ ലോകത്തെപ്പോലെ ഞാനും വിസ്മയംകൂറി നിന്നിട്ടുണ്ട്.എന്റെ സുഹൃത്തും പിതാവും സഖാവും പ്രതീക്ഷയും ആവേശവുമൊക്കെയായിരുന്നു അദ്ദേഹം.''..ഫിദല്‍ കാസ്ട്രോയെ പറ്റി മറഡോണ എഴുതി

എനിക്ക് ആത്മകഥയിലൂടെ ലോകത്തോട് സംസാരിക്കാന്‍ വഴിയൊരുക്കിയത് സോക്കറാണ്. പക്ഷേ ഞാന്‍ കടപ്പെട്ടിരിക്കുന്നത് ജീവിതം തിരികെ നല്‍കിയ ക്യൂബന്‍ ജനതയോടും ഫിദലിനോടും. അത്യന്തം പ്രയാസം നിറഞ്ഞ സമയത്ത് അവര്‍ കാണിച്ച സ്നേഹം അമൂല്യമാണ്. ആ രാജ്യത്തെ  ഏറെ ആദരിക്കുന്നു. എന്നോടു മാത്രമല്ല, മാനവരാശിയോടാകെ  അവര്‍ കാട്ടുന്ന ആഭിമുഖ്യം വിസ്മയകരമാണ്. 2005 ഒക്ടോബര്‍ 24ന് അര്‍ജന്റീനിയന്‍ ടെലിവിഷനില്‍ ഫിദലുമായി ഞാന്‍ ചെയ്ത അഭിമുഖം മറക്കാനാവില്ല. അഞ്ചു മണിക്കൂര്‍ നീണ്ട അതില്‍ സര്‍വ വിഷയങ്ങളും വന്നു. എന്നാല്‍ പ്രേക്ഷകര്‍ക്ക് അഞ്ചു നിമിഷംപോലെയേ അനുഭവപ്പെട്ടുള്ളൂ. ടെന്‍സ് നൈറ്റ് എന്ന പരിപാടിയില്‍ ഫുട്ബോള്‍ ഇതിഹാസം പെലെ, പോപ്പ് താരം റോബി വില്യംസ് എന്നിവരടക്കം അതിഥികളായെത്തി. ഫിദല്‍ വന്നതോടെ കൂടുതല്‍ ജനപ്രിയമായി. ചര്‍ച്ചചെയ്യപ്പെട്ട വിഷയങ്ങളുടെ വൈപുല്യം, ആഴം, നര്‍മശരങ്ങള്‍ എന്നിവ അതിന് മാറ്റുകൂട്ടി. സമകാലിക ലോകരാഷ്ട്രീയം സമഗ്രമായി വിലയിരുത്തിയ ഫിദല്‍ ക്യൂബയോടുള്ള സ്േനഹത്തിന്റെ പേരില്‍ എന്റെ ജീവനും അപകടത്തിലാണെന്ന് തുറന്നടിച്ചു.

ക്യൂബന്‍ ബേസ്ബോള്‍ കളിക്കാരെ ലേലംചെയ്തിരുന്നെങ്കില്‍  ക്യൂബ സമ്പന്നമാവുമായിരുന്നേനെയെന്ന് പറഞ്ഞ ഫിദല്‍, അമേരിക്കയില്‍ അവരെ  ആവശ്യമില്ലെന്നും കൂട്ടിച്ചേര്‍ത്തു. കാരണം ചെലവ് കൂടുതലാണ്. മൂന്നാംലോകത്ത് കുറഞ്ഞ ചെലവില്‍ സമ്പന്ന രാഷ്ട്രങ്ങള്‍ക്ക് ആവശ്യമായ പ്രതിഭകളെ വാര്‍ത്തെടുക്കുന്നുവെന്നും വിശദീകരിച്ചു. മയക്കുമരുന്ന് വ്യക്തികളെ മാത്രമല്ല, സമൂഹത്തെയും  തകര്‍ക്കുന്നുവെന്ന് വിശദീകരിച്ച ഫിദല്‍ കൊളംബിയയടക്കം നേരിടുന്ന ദുരന്തം അടിവരയിട്ടു. ലഹരിമരുന്ന് ക്യഷിയുടെ ഉപഭോക്താക്കള്‍ അമേരിക്കയിലാണ്. ആഭ്യന്തരയുദ്ധം പ്രോത്സാഹിപ്പിക്കുന്നതും അവര്‍തന്നെ. കൊളംബിയന്‍ കര്‍ഷകര്‍  ഭക്ഷ്യധാന്യങ്ങള്‍ ക്യഷിചെയ്യുന്നില്ല. കൊക്കൈയിന്‍ ഉല്‍പാദിപ്പിക്കുകയാണ്. ദക്ഷിണ അമേരിക്കയില്‍ അസ്വാസ്ഥ്യം തുടരുന്നത് യു എസ്  ഇടപെടല്‍ നിമിത്തമാണെന്നും പറഞ്ഞു. ക്യൂബ സംരക്ഷിക്കപ്പെടേണ്ട ഒരു മാത്യകയാണ്. എന്റെ രാജ്യം  നശിക്കുകയാണ്.  വിദ്യാഭ്യാസമില്ല, ആഹാരമില്ല, ആരോഗ്യമില്ല എന്നൊക്കെ ഞാന്‍ രോഷംകൊണ്ടപ്പോള്‍ ഫിദല്‍ ആശ്വസിപ്പിച്ചു. അര്‍ജന്റീനയില്‍ കാര്യങ്ങള്‍ ശരിയായിവരും, ചെറുത്തുനില്‍പ്പിന് ശേഷിയുള്ള  ജനതയാണ് ഞങ്ങളുടേതെന്നുമുള്ള ശുഭാപ്തി വിശ്വാസം നിറച്ചാണ് ആ വാക്കുകള്‍ അവസാനിച്ചത്.

ഞാന്‍ ആരോഗ്യപ്രശ്നം നേരിട്ടപ്പോള്‍ രക്ഷാകരങ്ങള്‍ നീട്ടിയത് ഫിദലാണ്്്. ചികിത്സക്കായി ക്യൂബയിലേക്ക് ക്ഷണിച്ചു. അവിടെനിന്ന് ലഭിച്ച സ്നേഹവും സാന്ത്വനവും എന്നെ പുതിയ മനുഷ്യനാക്കി. ഫിദലിന്റെ പ്രോത്സാഹനവും പ്രചോദനവും ജീവിതം നശിച്ചിട്ടില്ലെന്നും ഇനിയും ചെയ്തുതീര്‍ക്കാനുണ്ടെന്നും ബോധ്യപ്പെടുത്തി. പെട്ടെന്ന് നിര്‍വചിക്കാന്‍ കഴിയാത്ത വൈകാരികത നിറഞ്ഞ ബന്ധമായിരുന്നു ഞങ്ങളുടേത്. ഒരു സാധാരണ മനുഷ്യന് ഏറ്റവും വലുത് ദൈവമാണെന്ന് പറയാറുണ്ട്. അദ്ദേഹം എനിക്ക് അതിനുമേലെയാണ്. അപാര സിദ്ധികളുണ്ടായ മനുഷ്യത്വത്തിന്റെ മഹാവൃക്ഷമായിരുന്നു ഫിദല്‍. ഒരു കൊടുങ്കാറ്റിനും ഇളക്കാനാവാത്ത ആ നിശ്ചയദാര്‍ഢ്യത്തിനുമുന്നില്‍ ലോകത്തെപ്പോലെ ഞാനും വിസ്മയംകൂറിയിട്ടുണ്ട്.സുഹ്യത്തും പിതാവും സഖാവും പ്രതീക്ഷയും ആവേശവുമൊക്കെയായിരുന്നു ഫിദല്‍. അദ്ദേഹം ആരോഗ്യവാനായഘട്ടംവരെ ഏതു സമയത്തും ഫോണില്‍ വിളിക്കാവുന്ന സ്വാതന്ത്യ്രമുണ്ടായി. പ്രത്യേക സന്ദര്‍ഭങ്ങളില്‍ എന്നെയും വിളിച്ചു. വെനിസ്വേലയെയും  ഷാവേസിനെയും പിന്തുണച്ച എന്റെ നിലപാടിനെ അഭിനന്ദിച്ച് ഫോണില്‍ ദീര്‍ഘനേരം സംസാരിക്കുകയുണ്ടായി.  തെലെസൂറില്‍ ചാനലില്‍ ഞാന്‍ നടത്തിയ 2014 ലോകക്കപ്പ് അവലോകനത്തിന്റെ സ്ഥിരം കാഴ്ചക്കാരനായിരുന്നു ഫിദല്‍. ഒരു ദിവസം വിളിച്ച് അഭിനന്ദിച്ചു. തീര്‍ന്നില്ല, മികച്ച പ്രകടനം പുറത്തെടുത്ത  ലയണല്‍ മെസിയെ അഭിവാദ്യംചെയ്യുന്നതായി അറിയിക്കാനും പറഞ്ഞു. ആ പ്രതിഭയുടെ കേളീശൈലി അദ്ദേഹം ഹ്യദയത്തില്‍ പ്രതിഷ്ഠിച്ചപോലെയായിരുന്നു. മികച്ച അത്ലീറ്റും പ്രശസ്ത ബേസ്ബോള്‍ കളിക്കാരനുമായിരുന്ന ഫിദലിന്റെ വാക്കുകളില്‍  പ്രത്യേക ഊര്‍ജസ്വലത മുറ്റിനിന്നു. 2015 ജനുവരിയില്‍ അദ്ദേഹം എനിക്കൊരു കത്തെഴുതി.  ആരോഗ്യം മുന്‍നിര്‍ത്തി  മാധ്യങ്ങള്‍ വീണ്ടും കള്ളക്കഥ പ്രചരിപ്പിച്ച ഘട്ടം. പൊതുവേദികളില്‍ പ്രത്യക്ഷപ്പെടാത്തത്  ചൂണ്ടി മരണം പ്രഖ്യാപിച്ചു.ഫിദല്‍ ഒപ്പിട്ടുനല്‍കിയ ആ കത്ത് ഞാന്‍ മാധ്യമങ്ങള്‍കുമുന്നില്‍ വെച്ചതോടെയാണ് ഗൂഢാലോചന പൊളിഞ്ഞത്. ഒടുവിലിതാ അത് സംഭവിച്ചിരിക്കുന്നു. ഭൂമിയിലെ നക്ഷത്രം...
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top