പത്തനംതിട്ട
സ്ഥാനാർഥികൾക്ക് ചിഹ്നം അനുവദിക്കാൻ പത്തനംതിട്ട ഡിസിസി നേതൃത്വം പണം വാങ്ങിയെന്ന് ആക്ഷേപം. ഇതിനൊപ്പം വീക്ഷണം പത്രത്തിന് വാർഷിക വരിസംഖ്യയും വാങ്ങി. ചിഹ്നത്തിന് 5000 രൂപയും വരിസംഖ്യ 1500 ഉം ചേർത്ത് ഓരോ സ്ഥാനാർഥിയിൽ നിന്ന് 6500 രൂപ വീതം വാങ്ങിയതായാണ് ആരോപണം. വിവിധ തലങ്ങളിൽ 1200 ഓളം സ്ഥാനാർഥികളാണ് രംഗത്തുള്ളത്. പട്ടികജാതി സംവരണ സ്ഥാനാർഥികൾക്ക് ഇളവൊന്നും കൊടുത്തിട്ടില്ല. ശരാശരി 51 ലക്ഷത്തോളം രൂപ ഇങ്ങനെ ശേഖരിച്ചതായാണ് കോൺഗ്രസുകാർ പറയുന്നത്.
കെപിസിസി ഫണ്ട് നൽകാൻ ആഹ്വാനം ചെയ്‌തിരുന്നെങ്കിലും പത്തനംതിട്ട ഡിസിസി അടച്ചിരുന്നില്ല. 40 ലക്ഷം രൂപയാണ് ക്വാട്ട ഇട്ടിരുന്നത്. ഫണ്ട് ഉടൻ അടച്ചില്ലായെങ്കിൽ ഡിസിസിക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് കെപിസിസി മുന്നറിയിപ്പ് നൽകിയിരുന്നു. ഇതേ തുടർന്നാണ് ഫണ്ട് ശേഖരിക്കാൻ ഡിസിസി ചിഹ്നം ആയുധമാക്കിയത്. 40 ലക്ഷം കെപിസിസിക്ക് കൊടുത്താലും 11 ലക്ഷം ഡിസിസിക്ക് കിട്ടും.
ആവശ്യപ്പെട്ടവർക്കെല്ലാം കാശുവാങ്ങി ചിഹ്നം കൊടുത്തു. ഇങ്ങനെ ഒരു വാർഡിൽ ഒന്നിലധികം ഔദ്യോഗിക സ്ഥാനാർഥികൾ ഉണ്ടെന്ന സാഹചര്യവുമുണ്ട്. ഇത് പുതിയ കലാപത്തിന് വഴിവച്ചിരിക്കുകയാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..