തലശേരി> കെപിസിസി സ്ഥാനാര്‍ഥി നിര്‍ണയ സമിതി നിര്‍ദേശിച്ച യൂത്ത് കോണ്‍ഗ്രസ് നേതാവ് വി വി ഷുഹൈബ് തലശേരി നഗരസഭയിലെ തിരുവങ്ങാട് വാര്‍ഡില്‍ റിബലായി മത്സരിക്കും. കെപിസിസി ജനറല്‍ സെക്രട്ടറി കെ പി അനില്‍കുമാറിന്റെ തീരുമാനം ഡിസിസി പ്രസിഡന്റ് സതീശന്‍ പാച്ചേനിയും കെ സുധാകരന്‍ എംപിയും തള്ളിയതോടെയാണിത്.
തര്‍ക്കമുള്ള വാര്‍ഡുകളിലെ സ്ഥാനാര്‍ഥി നിര്‍ണയത്തിനായി ഡിസിസി അയച്ച പട്ടികയില്‍നിന്ന് തിരുവങ്ങാട് വാര്‍ഡില്‍ യൂത്ത് കോണ്‍ഗ്രസ് ബ്ലോക്ക് വൈസ്പ്രസിഡന്റ് ഷുഹൈബിനെയാണ് കെപിസിസി നിശ്ചയിച്ചത്. ഇതുസംബന്ധിച്ച അറിയിപ്പ് 21ന് ഡിസിസിക്ക് ലഭിച്ചു. സ്ഥാനാര്‍ഥിയായ കെ ജിതേഷിനെ മാറ്റിയാല്‍ രാജിവയ്ക്കുമെന്ന് കോണ്‍ഗ്രസ് നേതാക്കളായ അഡ്വ. സി ടി സജിത്തും വി രാധാകൃഷ്ണനും ഭീഷണി മുഴക്കിയതോടെ കെപിസിസി നിര്‍ദേശം ഡിസിസി തള്ളുകയായിരുന്നു.
സ്ഥാനാര്‍ഥിയായി കെപിസിസി നിര്‍ദേശിച്ചതറിഞ്ഞ് ചിഹ്നത്തിനുള്ള കത്തിനായി ഡിസിസി ഓഫീസിലെത്തിയ തന്നെ ഡിസിസി പ്രസിഡന്റ് സതീശന്‍ പാച്ചേനിയും കെ സുധാകരന്‍ എംപിയും ഇറക്കിവിട്ടെന്ന് ഷുഹൈബ് പറഞ്ഞു. നാല് മണിക്കൂറോളം ഓഫീസിലിരുത്തി മാനസികമായി പീഡിപ്പിച്ചു. കെപിസിസിക്കും മേലെയാണോ കണ്ണൂര്‍ ഡിസിസിയെന്നറിയണം. മത്സരത്തില്‍നിന്ന് പിന്മാറില്ലെന്നും ഷുഹൈബ് പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..