എടക്കര (മലപ്പുറം) > എടക്കര മേനോൻപൊട്ടി ഗ്രാമം ഉണരുന്നത് സമീപത്തെ പള്ളിയിലെ ബാങ്ക്‌വിളിക്കൊപ്പം കുഞ്ഞിമുഹമ്മദിന്റെ സൈക്കിൾ ബെല്ലുകൂടി കേട്ടാണ്.
ജീവിതശൈലീരോഗങ്ങൾഅനുദിനം ആളുകളെ കീഴ്‌പ്പെടുത്തുമ്പോൾ ആരോഗ്യസംരക്ഷണത്തിന്റെ സന്ദേശവാഹകനാവുകയാണ് ഈ തൊണ്ണൂറ്റൊന്നുകാരൻ.
എടപ്പറ്റ കുഞ്ഞിമുഹമ്മദ് പതിനാലാം വയസ്സിൽ തുടങ്ങിയതാണ് സൈക്കിളിലെ യാത്ര. വാണിയമ്പലം വെള്ളയൂരിൽനിന്ന് പുറപ്പെട്ട് എടക്കരച്ചന്തയിൽ കാലിക്കച്ചവടത്തിന് എത്താനായിരുന്നുആദ്യകാല സഞ്ചാരം.
അതിരാവിലെ എഴുന്നേറ്റ് സുബഹി നമസ്‌കാരത്തിനു ശേഷം എടക്കരയുടെ നാട്ടിടവഴികൾതാണ്ടി മുസ്ല്യാരങ്ങാടിയിലൂടെയുള്ള പതിവുയാത്രയിൽ അനുഭവങ്ങളേറെ.
'റോഡും വാഹനങ്ങളും ഉൾപ്പെടെ ജീവിതസൗകര്യം വർധിച്ചപ്പോൾ നമ്മുടെ കുട്ടിപ്പഹയന്മാർപോലും ഒരടി നടക്കാത്ത സ്ഥിതിയായി. ഫലമോ പ്രഷർ, ഷുഗർ, കൊളസ്‌ട്രോൾ, യൂറിക് ആസിഡ്, കിഡ്‌നി സ്റ്റോൺ.. എന്നുവേണ്ട കുറെ ഇംഗ്ലീഷ് രോഗങ്ങൾ' ആരോഗ്യസംരക്ഷണത്തെക്കുറിച്ച് കുഞ്ഞിമുഹമ്മദ് വാചാലനാകുന്നു. ഇപ്പറഞ്ഞ രോഗങ്ങളൊന്നും അദ്ദേഹത്തിനില്ല.
എടക്കര ടൗൺചുറ്റിയുള്ള സൈക്കിൾ സവാരിക്കിടയിൽ മക്കളുടെ കൃഷിഭൂമിയിൽ സന്ദർശനവും സഹായവും പതിവാണ്. ദിവസം 10 കിലോമീറ്റർ സൈക്കിൾയാത്ര എടക്കരക്കാരുടെ 'മയമാക്ക'ക്ക് നിർബന്ധമാണ്.