ദുബായ് > ബിനോയ് കോടിയേരിക്കെതിരെ മാധ്യമങ്ങൾ വലിയ തോതിൽ നുണപ്രചാരണം നടത്തുകയാണെന്ന് ഹസ്സൻ ഇസ്മയിൽ അബ്ദുള്ള അൽ മർസൂഖി. കൈരളി പീപ്പിൾ ടിവിക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം മാധ്യമനുണ പ്രചാരണം പൊളിച്ചത്.
ചെക്ക് കേസുകൾ ഗൾഫ് ബിസിനസിൽ സ്വാഭാവികം മാത്രമാണെന്ന് അദ്ദേഹം ചൂണ്ടികാട്ടി. ഇതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന കാര്യങ്ങൾ വസ്തുതകൾക്ക് നിരക്കാത്തതാണ്. കേരളത്തിൽ വാർത്താ സമ്മേളനം നടത്താനായാണ് താൻ എത്തിയതെന്ന പ്രചാരണങ്ങൾ വസ്തുതയുമായി പുലബന്ധമില്ലാത്തതാണ്. കേരളത്തിലെത്തിയത് വാർത്താ സമ്മേളനത്തിനല്ല. മാധ്യമങ്ങൾ നുണ പ്രചാരണമാണ് നടത്തുന്നതെന്ന് തുറന്നുപറയാനും അദ്ദേഹം തയ്യാറായി. കേരളത്തിൽ എല്ലാ വർഷവും എത്താറുണ്ട്. കേരളം ഏറ്റവും ഇഷ്ടമുള്ള സ്ഥലങ്ങളിലൊന്നാണ്.
ബിനോയ് കോടിയേരിയുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങൾ അനാവശ്യമാണെന്നും അദ്ദേഹം അഭിമുഖത്തിൽ വ്യക്തമാക്കി.
മർസൂഖിയുടെ വെളിപ്പെടുത്തലോടെ മാധ്യമങ്ങൾ ഉയർത്തിവിട്ട ബിനോയ് വിവാദം ചായക്കോപ്പയിലെ കൊടുങ്കാറ്റായി അവസാനിക്കുകയാണ്. ബിനോയ് വൻ തട്ടിപ്പ് നടത്തിയെന്നും 13 കോടി തട്ടിച്ചെന്നതുമടക്കം നിരവധി അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് മാധ്യമങ്ങൾ ഉയർത്തിവിട്ടത്. ബിനോയ് യാത്രാവിലക്ക് നേരിടുകയാണെന്ന് പോലും പ്രചരിപ്പിച്ചിരുന്നു.
യാഥാർഥ്യം വ്യക്തമാക്കി ബിനോയ് തന്നെ പലവട്ടം രംഗത്തെത്തിയിട്ടും മാധ്യമങ്ങൾ നുണപ്രചാരണം തുടർന്നു. യാത്രാവിലക്കില്ലെന്ന് തെളിയിക്കുന്നതടക്കമുള്ള രേഖകളും പുറത്തുവന്നിരുന്നു. എന്നാൽ, ഇതൊന്നും മുഖവിലയ്‌ക്കെടുക്കാതെ വ്യാജപ്രചാരണം തകൃതിയായിരുന്നു.
ഇപ്പോൾ ആരോപണങ്ങൾ നിഷേധിച്ച് മർസൂഖി തന്നെ രംഗത്തെത്തിയതോടെ വിവാദങ്ങളെല്ലാം അസ്ഥാനത്താകുകയാണ്.