ന്യൂഡൽഹി > ഡൽഹിയിലെ ബട്‌ല ഹൗസ് ഏറ്റുമുട്ടലിൽ ഉൾപ്പെട്ട ഇന്ത്യൻ മുജാഹിദീൻ ഭീകരൻ ആരിസ് ഖാൻ എന്ന ജുനൈദ് പിടിയിലായി. രാജ്യത്തെ ഞെട്ടിച്ച നിരവധി സ്‌ഫോടനക്കേസുകളുടെ സൂത്രധാരനായി വിശേഷിപ്പിക്കപ്പെട്ട ആരിസ് ഖാനെ (32) ഡൽഹി പൊലീസിന്റെ സ്‌പെഷ്യൽ സെൽ ഇന്ത്യ‐നേപ്പാൾ അതിർത്തിയിൽനിന്നാണ് പിടികൂടിയത്. ആരിസ് ഖാന്റെ പിന്തുണയുള്ള വിവിധ ബോംബ് സ്‌ഫോടനങ്ങളിലായി 165 പേർ കൊല്ലപ്പെടുകയും 535 പേർക്ക് പരിക്കേൽക്കുകയും ചെയ്‌തെന്നാണ് പൊലീസ് റിപ്പോർട്ട്.
2008 സെപ്തംബർ 19നുണ്ടായ ബാട്ട്‌ല ഹൗസ് ഏറ്റുമുട്ടലിനിടെ രണ്ടു ഭീകരർ കൊല്ലപ്പെടുകയും രണ്ടുപേർ പിടിയിലാവുകയും ചെയ്തു. എന്നാൽ, അവർക്കൊപ്പമുണ്ടായിരുന്ന ആരിസ് ഖാൻ രക്ഷപെടുകയായിരുന്നു. ഏറ്റുമുട്ടലിനിടെ ഡൽഹി പൊലീസ് ഇൻസ്‌പെക്ടർ മോഹൻ ചന്ദ് ശർമ കൊല്ലപ്പെട്ടിരുന്നു. ബാട്ട്‌ല ഹൗസിൽ ഉണ്ടായത് വ്യാജ ഏറ്റുമുട്ടലാണെന്ന് ആരോപണം ഉയർന്നിരുന്നു.
ബോംബ് നിർമിക്കുന്നതിലും സ്‌ഫോടനങ്ങൾ നടത്തുന്നതിലും വിദഗ്ധനാണ് എൻജിനിയറിങ് ബിരുദമുള്ള ആരിസ് ഖാനെന്ന് പൊലീസ് പറഞ്ഞു. ഉത്തർപ്രദേശിലെ അസംഗഢ് സ്വദേശിയായ ഇയാൾ ബാട്ട്‌ല ഹൗസ് ഏറ്റുമുട്ടലിനിടെ കൊല്ലപ്പെട്ട ആത്തിഫ് അമീനുമായി ചേർന്നാണ് പ്രവർത്തിച്ചിരുന്നത്. ഡൽഹി സ്‌ഫോടന പരമ്പരയിലും 2007ൽ യുപിയിൽ നടന്ന സ്‌ഫോടനങ്ങളിലും 2008ൽ ജയ്പൂരിൽ നടന്ന സ്‌ഫോടന പരമ്പരയിലും പ്രതിയാണ്. ആരിസ് ഖാനെ പിടികൂടാൻ സഹായിക്കുന്നവർക്ക് ദേശീയ അന്വേഷണ ഏജൻസി 10 ലക്ഷംരൂപയും ഡൽഹി പൊലീസ് അഞ്ചുലക്ഷം രൂപയും പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. ഇന്ത്യൻ മുജാഹിദീന്റെ സഹസ്ഥാപകൻ അബ്ദുൾ സുബ്ഹാൻ ഖുറേഷി ദിവസങ്ങൾക്കുമുമ്പ് ഡൽഹിയിൽ പിടിയിലായിരുന്നു.