ക്ഷേത്രക്കുളത്തിനായി സൗജന്യമായി ഭൂമി വിട്ടുനല്‍കി ഇസ്ലാം മതവിശ്വാസി

മലപ്പുറം: ക്ഷേത്ര കുളത്തിന് വേണ്ടി സൗജന്യമായി സ്ഥലം വിട്ടുനല്‍കി ഇസ്ലാം മതവിശ്വാസി. മലപ്പുറം ജില്ലയിലെ കാളികാവ് സ്വദേശിയായ നമ്പ്യാര്‍തൊടി അലി എന്നയാളാണ് ക്ഷേത്രത്തിന് കുളം നിര്‍മ്മിച്ചു നല്‍കിയത്. പോരൂര്‍ പഞ്ചായത്തിലെ കുണ്ടട മഹാ ശിവ ക്ഷേത്ത്രിനോട് ചേര്‍ന്നുള്ള സ്ഥലം അലിയുടെ ഉടമസ്ഥതയിലുള്ളതാണ്. ഇവിടെ ഒരു കുളവുമുണ്ട്. ഈ കുളം ഉള്‍പ്പെടുന്ന സ്ഥലമാണ് ക്ഷേത്രക്കമ്മറ്റി ചോദിച്ചത്. എന്നാല്‍ പണം വാങ്ങാതെ സൗജന്യമായി അലി സ്ഥലം വിട്ടു കൊടുത്തു.

ക്ഷേത്രത്തിന് വര്‍ഷങ്ങളായി കുളമില്ലായിരുന്നു. ക്ഷേത്രത്തിലെ വിശ്വാസപരമായ കാര്യങ്ങള്‍ക്ക് ക്ഷേത്രക്കുളം അനിവാര്യമാണ്. അതിനാല്‍ ക്ഷേത്രക്കമ്മറ്റി ആവശ്യപ്പെട്ടപ്പോള്‍ സ്ഥലം വിട്ടു നല്‍കുകയായിരുന്നെന്ന് അലി പറഞ്ഞു. ക്ഷേത്രത്തിന് ഭൂമി ദാനം ചെയ്യുന്നതില്‍ വീട്ടുകാരുടെ പൂര്‍ണ പിന്തുണ ഉണ്ടായിരുന്നുവെന്ന് അലി പറഞ്ഞു. താന്‍ അംഗമായ മോസ്‌കിലെ ഉസ്താദിനോട് ചോദിച്ചപ്പോള്‍ അദ്ദേഹവും പൂര്‍ണ പിന്തുണ നല്‍കി. മനുഷ്യന്‍ കഴിഞ്ഞിട്ടേ മതങ്ങള്‍ക്ക് സ്ഥാനമുള്ളൂവെന്നും അലി കൂട്ടിച്ചേര്‍ത്തു.

നാല് സെന്റ് ഭൂമിയാണ് അലി സൗജന്യമായി നല്‍കിയത്. ആവശ്യമുള്ള അത്രയും ഭൂമി അളന്ന് എടുക്കാനാണ് അലി ക്ഷേത്ര ഭാരവാഹികളോട് പറഞ്ഞത്. ക്ഷേത്രക്കുളത്തിലേക്ക് എത്താന്‍ തന്റെ ഭൂമിയിലൂടെയുള്ള സ്ഥലവും അലി വിട്ടു കൊടുത്തു. സൗജന്യമായി ഭൂമി വിട്ടുനല്‍കിയ അലിയെ ശിവരാത്രി ആഘോഷത്തോട് അനുബന്ധിച്ച് ക്ഷേത്രക്കമ്മറ്റി ആദരിച്ചു.