ടെൽ അവീവ് > ഇസ്രയേൽ പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹു കൈക്കൂലി സ്വീകരിച്ചെന്നും അദ്ദേഹത്തിനെതിരെ കേസെടുക്കാമെന്നും പൊലീസ്. ഇതുസംബന്ധിച്ച അറ്റോർണി ജനറലിന്റെ അഭിപ്രായം തേടിയിരിക്കുകയാണ്. എന്നാൽ, ആരോപണങ്ങൾ നെതന്യാഹു നിഷേധിച്ചു. സത്യം ഒരുനാൾ പുറത്തുവരുമെന്നും അടുത്ത തെരഞ്ഞെടുപ്പിലും താൻ വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
രണ്ട് വ്യത്യസ്ത കേസിലായി കൈക്കൂലി വാങ്ങിയതിനും അഴിമതി നടത്തിയതിനും നെതന്യാഹുവിനെതിരെ തെളിവുകൾ ഉണ്ടെന്ന് പൊലീസ് പറഞ്ഞു. ഇസ്രയേലിലെ യെദിയോ അഹറോനത് എന്ന പത്രത്തിന്റെ എഡിറ്ററുമായി രഹസ്യ കരാറുണ്ടാക്കിയെന്നും നെതന്യാഹുവിനെ പ്രകീർത്തിക്കുന്ന വാർത്തകൾ നൽകിയെന്നുമാണ് ആരോപണം. എഡിറ്റർ ആർനൻ മോസസും പ്രതിയാകുമെന്ന് പൊലീസ് പറഞ്ഞു.
ദ റവനന്റ് അടക്കമുള്ള ഹോളിവുഡ് സിനിമയുടെ നിർമാതാവ് കൂടിയായ ആർനൻ മിൽചന് യുഎസിലേക്ക് പോകാനുള്ള വിസ ലഭ്യമാക്കുന്നതിന് നെതന്യാഹു ചില സഹായം നൽകി.
ഇതിന്റെ പ്രത്യുപകാരമായി കോടികൾ വിലവരുന്ന ഉപഹാരം സ്വീകരിച്ചുവെന്നാണ് രണ്ടാമത്തെ കേസ്. ഷാംപെയ്ൻ, വൻ വിലയുള്ള സിഗററ്റുകൾ എന്നിവയും സമ്മാനങ്ങളിൽ പെടുന്നതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.