
ന്യൂഡൽഹി > ഉത്തർപ്രദേശിലെ അലഹബാദിൽ ദളിത് വിദ്യാർഥിയെ അടിച്ചുകൊന്ന സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നു. സംസ്ഥാനത്തെ ക്രമസമാധാനം പൂർണമായും തകർന്നെന്നും ദളിത്‐ പിന്നോക്ക ജനവിഭാഗങ്ങളെ സംരക്ഷിക്കുന്നതിൽ ബിജെപി സർക്കാർ പൂർണ പരാജയമാണെന്നും പ്രതിപക്ഷ പാർടികൾ കുറ്റപ്പെടുത്തി. സംഭവം നടന്ന് നാലുദിവസം പിന്നിട്ടിട്ടും മുഖ്യപ്രതിയെ പിടികൂടാൻ പൊലീസിന് കഴിഞ്ഞിട്ടില്ല. പൊലീസ് അനാസ്ഥയിൽ പ്രതിഷേധിച്ച് അലഹബാദിൽ വിദ്യാർഥി സംഘടനകളും പ്രക്ഷോഭത്തിലാണ്. കഴിഞ്ഞദിവസം പ്രക്ഷോഭകാരികൾ ബസ് കത്തിച്ചിരുന്നു.
അലഹബാദ് ഡിഗ്രി കോളേജിൽ രണ്ടാംവർഷ എൽഎൽബി വിദ്യാർഥിയായ ദിലീപ് സരോജാണ് കഴിഞ്ഞ വെള്ളിയാഴ്ച റസ്റ്റോറന്റിനുള്ളിൽ കൊല ചെയ്യപ്പെട്ടത്.മുഖ്യപ്രതി റെയിൽവേ ഉദ്യോഗസ്ഥനായ വിജയ്ശങ്കർ ഒരു ആർഎൽഡി നേതാവിന്റെ അടുപ്പക്കാരനാണെന്ന് പൊലീസ് അവകാശപ്പെടുന്നു. എന്നാൽ, ഇയാളുടെ ഫെയ്സ്ബുക്ക് പേജിൽ മോഡിയെയും മറ്റും പ്രകീർത്തിക്കുന്ന പോസ്റ്റുകളുണ്ട്.
സവർണ ഠാക്കൂർ വിഭാഗക്കാരനായ വിജയ്ശങ്കർ ജാതിമഹത്വവും ഫെയ്സ്ബുക്കിൽ വിവരിക്കുന്നുണ്ട്. ബിജെപിയുടെ ജാതിരാഷ്ട്രീയമാണ് പ്രശ്നത്തിന് കാരണമെന്ന് ബിഎസ്പി അധ്യക്ഷ മായാവതി പറഞ്ഞു. കുറ്റക്കാർക്കെതിരായി ശക്തമായ നടപടികൾ സ്വീകരിക്കണമെന്ന് എസ്പി നേതാവും മുൻ മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവ് ആവശ്യപ്പെട്ടു.