കേരളത്തില്‍ ക്രിമിനല്‍ കേസില്‍ പ്രതികളായി 87 എം എല്‍ എമാര്‍ : ഇവരുടെ കേസുകള്‍ക്ക് മാത്രം എറണാകുളത്ത് പ്രത്യേക അതിവേഗ കോടതി

കൊച്ചി : എം എല്‍ മാര്‍ക്കെതിരെ ഉള്ള കേസുകള്‍ മാത്രം കൈകാര്യം ചെയ്യാനായി പത്തു സംസ്ഥാനങ്ങളില്‍ പത്യേക അതിവേഗ കോടതി സ്ഥാപിക്കാന്‍ സുപ്രീം കോടതി തീരുമാനം. കേരളത്തിലും ഇതിനായി പ്രത്യേക അതിവേഗ കോടതി കൊച്ചിയില്‍ സ്ഥാപിക്കാന്‍ സുപ്രീം കോടതി തീരുമാനിച്ചു, സംസ്ഥാനത്ത് മാത്രം ക്രിമിനല്‍ കേസില്‍പെട്ട 87 എം എല്‍ എമാരാണ് ഉള്ളത്. ഇവര്‍ക്കെതിരെ നൂറുകണക്കിന് കേസുകളാണ് കോടതിയിലുള്ളത്.

ഇതിനായി ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് റാങ്കിലുള്ള അഡീഷണല്‍ സ്പെഷല്‍ ജഡ്ജിയെ നിയമിക്കാനും ഹൈക്കോടതി ജഡ്ജിമാരുടെ ഇന്നലെ ചേര്‍ന്ന ഫുള്‍കോര്‍ട്ട് യോഗം തീരുമാനിച്ചിരിക്കുകയാണ്. അടുത്തമാസം ഒന്നാം തീയതി മുതല്‍ പ്രവര്‍ത്തനം ആരംഭിക്കുന്നതിനുള്ള വിജ്ഞാപനം ഉടൻ പുറപ്പെടുവിക്കും.എറണാകുളെത്ത പഴയ കോടതി സമുച്ചയമാണു പ്രത്യേക കോടതിക്കു പരിഗണിക്കുന്നത്. 18 ജീവനക്കാരെ നിയമിക്കാനും ഹൈക്കോടതി ശിപാര്‍ശ ചെയ്തിട്ടുണ്ട്. കോടതിക്കുള്ള പ്രവര്‍ത്തനസംവിധാനം സര്‍ക്കാര്‍ ഒരുക്കണമെന്നും അറിയിച്ചിട്ടുണ്ട്.

ഇത്തരത്തിലുള്ള അതിവേഗകോടതികള്‍ക്ക് വര്‍ഷത്തില്‍ 165 കേസുകള്‍ കൈകാര്യം ചെയ്യാനാകും എന്നാണ് കരുതുന്നത്. 65 ലധികം എംഎ‍ല്‍എമാര്‍ ക്രിമിനല്‍ കേസുകളില്‍ പ്രതികളായ സംസ്ഥാനങ്ങളിലാണ് ഇത്തരം കോടതികള്‍ സ്ഥാപിക്കുന്നത്.മഹാരാഷ്ര്ട 160, ഉത്തര്‍പ്രദേശ് 143, ബിഹാര്‍ 141, ബംഗാള്‍ 107, കേരളം 87, ആന്ധ്രാപ്രദേശ് 84, തമിഴ്നാട് 75, കര്‍ണാടക 73, മധ്യപ്രദേശ് 70, തെലങ്കാന 67 അംഗങ്ങളും ക്രിമിനല്‍ കേസില്‍ പ്രതികളാണ്.