ന്യൂഡൽഹി > ട്രാക്ക്മാൻമാർ ട്രെയിനപകടത്തിൽ പെടുന്നത് പതിവായതോടെ പുതിയ സുരക്ഷാ ഉപകരണമൊരുക്കി റെയിൽവേ. രക്ഷക് എന്ന് പേരിട്ട വ്യക്തിഗത സുരക്ഷാ ഉപകരണമാണ് അവതരിപ്പിക്കുന്നത്.
ട്രാക്ക് പരിശോധനയ്ക്കിടെയും അറ്റകുറ്റപ്പണിക്കിടെയും ട്രെയിൻ തട്ടി നിരവധി ട്രാക്ക്മാൻമാരുടെ ജീവൻ പൊലിഞ്ഞിട്ടുണ്ട്. ബൂട്ട്സ്, ഗ്ലൗസ്, റെയിൻകോട്ട്, വിന്റർ ജാക്കറ്റ് എന്നിവയടങ്ങിയ ട്രാക്ക്മാൻമാരുടെ കിറ്റിൽ ഇനി രക്ഷകും ഉണ്ടാകും. ഇതൊരു വാക്കി ടോക്കി സംവിധാനമാണ്. ട്രെയിനുകളുടെയോ എൻജിനുകളുടെയോ സാമീപ്യം മനസ്സിലാക്കിയാൽ ഈ ഉപകരണത്തിൽ സിഗ്നൽ ലൈറ്റ് തെളിഞ്ഞ് കമ്പനമുണ്ടാകും. ഉടൻ ട്രാക്ക്മാൻമാർക്ക് ട്രാക്കിൽനിന്ന് മാറാനാകും.
രക്ഷക് നിർമാണം പരീക്ഷണഘട്ടത്തിലാണ്. പൂർത്തിയായാലും എല്ലാവർക്കും രക്ഷക് എത്തിക്കുക അപ്രാപ്യമാണെന്നു കണ്ട്, കുടുതൽ അപകടങ്ങൾ റിപ്പോർട്ട് ചെയ്ത മേഖലകളിലാണ് ആദ്യഘട്ടം നൽകുക. വർഷം 400 ട്രാക്ക്മാൻമാരെങ്കിലും മരിക്കുന്നതിനാൽ ഇത്തരം സംവിധാനമൊരുക്കണമെന്ന ആവശ്യം വിവിധ റെയിൽവേ യൂണിയനുകൾ ഏറെക്കാലമായി ഉന്നയിക്കുന്നതാണ്.