കളമശേരി > മുന്നൊരുക്കങ്ങളില്ലാതെ നടപ്പാക്കിയ നോട്ട് നിരോധത്തിലൂടെ മോദി സർക്കാർ രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ തകർത്തുവെന്ന് മുൻ കേന്ദ്ര ധനമന്ത്രി പി ചിദംബരം പറഞ്ഞു. ചരക്കുസേവന നികുതിയുടെ പ്രായോഗിക വശങ്ങൾ പഠിക്കാതെ നടപ്പാക്കിയതുകാരണം ചെറുകിട വ്യാപാരമേഖലയ്ക്കും സാധാരണ ജനങ്ങൾക്കും കനത്ത ആഘാതമായി. കേന്ദ്ര ബഡ്ജറ്റിനെ ആധാരമാക്കി രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡെവലപ്‌മെന്റ് സ്റ്റഡീസും എസ്‌സിഎംഎസും ചേർന്ന് കളമശേരി എസ്‌സിഎംഎസ് കാമ്പസിൽ സംഘടിപ്പിച്ച സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമ്പന്നനിൽനിന്നും ദരിദ്രനിൽ നിന്നും ഒരേ നികുതി ഈടാക്കുന്ന ഇന്ധനവിലവർധനയിലൂടെ താഴെക്കിടയിലുള്ള ജനങ്ങളെ പട്ടിണിയിലാക്കി. ഈ സർക്കാറിന്റെ ഇതുവരെയുള്ള എല്ലാ ബഡ്ജറ്റുകളിലും യുവജനങ്ങൾക്ക് തൊഴിലവസരങ്ങൾ നൂറിൽ രണ്ടുപേർക്കുമാത്രം എന്ന അവസ്ഥയിലേക്ക് ചുരുങ്ങിയെന്നും അദ്ദേഹം പറഞ്ഞു. എം പി ജോസഫ് മോഡറേറ്റായി. ബി എസ് ഷിജു, പ്രൊഫ. പ്രമോദ് പി തേവന്നൂർ എന്നിവർ സംസാരിച്ചു.