തിരുവനന്തപുരം: വിജിലൻസിനെ രൂക്ഷമായ് വിമർശിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സംസ്ഥാനത്ത് വിജിലന്‍സില്‍ നടക്കുന്നത് ഇന്‍ചാര്‍ജ് ഭരണമാണെന്നും യഥേഷ്ടം അഴിമതി നടത്തുന്നതിനും അത് മൂടിവെക്കുന്നതിനുമാണ് വിജിലന്‍സിനെ നിഷ്ക്രിയമാക്കിയിരിക്കുന്നതെന്നും ചെന്നിത്തല ആരോപിച്ചു. സംസ്ഥാനം ഭരിക്കുന്ന മന്ത്രിമാരുടേയും ഉന്നതരുടെയും കേസുകൾ ഒതുക്കിത്തീർക്കാനാണ് നിയമം ലംഘിച്ച് വിജിലൻസിന്റെ ചുമതല ഡി ജി പി ലോക്നാഥ് ബെഹ്റയ്ക്ക് നൽകിയത്.
ഇഷ്ട്ടത്തിനനുസരിച്ച് കേസുകൾ അട്ടിമറിക്കുന്നതിനായാണ് ബെഹ്റയ്ക്ക് തന്നെ ഈ ചുമതല നൽകിയത്. എത്രയോ കേസുകൾ ഇതിനോടകം അട്ടിമറിച്ചു, നിരവധി പോലീസ് ഉദ്യോഗസ്ഥരെ കുറ്റവിമുക്തരാക്കി തിരിച്ചെടുത്തു. ഇതൊക്കെയായിരുന്നു ലക്ഷ്യവും. വിജിലൻസിന് മേധാവി ഇല്ലാതായിട്ട് മാസങ്ങൾ കഴിഞ്ഞു. എഫ് ഐ ആര്‍ ഇടാന്‍ പോലും ആളില്ലാത്ത അവസ്ഥ. കേസുകൾ പലതും കെട്ടിക്കിടക്കുന്ന അവസ്ഥ. വിജിലൻസ് ഇന്ന് നാഥനില്ലാത്ത അവസ്ഥയിലാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.